പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎയ്ക്ക് തിരിച്ചടി; അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

(www.kl14onlinenews.com)
(08-FEB-2023)

പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎയ്ക്ക് തിരിച്ചടി; അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎയ്ക്ക് തിരിച്ചടി. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം കോടതി തള്ളി. കൊച്ചിയിലെ എൻഐഎ കോടതിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയത്.

2019 ലാണ് വിദ്യാർത്ഥികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയ കേസ് ഒരു മാസത്തിനുള്ളിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തിരുന്നു.

2020 സെപ്റ്റംബറിൽ കേസിൽ ഇരുവർക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചെങ്കിലും താഹയുടെ ജാമ്യം ഹൈക്കോടതി പിന്നീട് റദ്ദാക്കി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച താഹയ്ക്ക് 2021 ഒക്ടോബർ 28 ന് ജാമ്യം അനുവദിച്ചു.

അതേസമയം, കേസിൽ ഇന്ന് നടക്കാനിരുന്ന വിചാരണ നടപടികൾ മാറ്റിവെച്ചു. കേസിലെ നാല് പ്രതികളുടെയും വിചാരണ ഒരുമിച്ചാണ് നടത്താനിരുന്നത്. അലനും താഹയും വിചാരണയ്ക്ക് കോടതിയിൽ ഹാജരായി. സിപി ഉസ്മാൻ, വിജിത്ത് വിജയൻ എന്നിവരാണ് കേസിലെ മറ്റ് രണ്ടു പ്രതികൾ. അതിസുരക്ഷ ജയിലിൽ കഴിയുന്ന ഉസ്മാൻ, വിജിത്ത് എന്നിവർ ഹാജരാകാത്തതിനെ തുടർന്നാണ് വിചാരണ മാറ്റിവെച്ചത്. കേസ് മാർച്ച് 7 ലേക്ക് മാറ്റി. ഉസ്മാനെ 2021 സെപ്റ്റംബർ 14 നും വിജിത്തിനെ 2021 ജനുവരി 21 നുമാണ് അറസ്റ്റ് ചെയ്തത്.

പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന നടപടിയാണ് എറണാകുളം എൻ ഐ എ കോടതിയിൽ ഇന്ന് നടക്കേണ്ടിയിരുന്നത്. ഇതിനു ശേഷം സാക്ഷി വിസ്താരത്തിനുളള തീയതി തീരുമാനിക്കും. ഗൂഡാലോചന, നിയമ വിരുദ്ധ പ്രവർത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുക, അന്യായമായി സംഘം ചേരുക തുടങ്ങിയവയാണ് ഇവർക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍.





Post a Comment

Previous Post Next Post