ഇന്ത്യയെ പോലെ ഇസ്‌ലാമിക പ്രവര്‍ത്തനം നടത്താന്‍ ഗള്‍ഫ് നാടുകളില്‍ പോലും പറ്റില്ല; പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍

(www.kl14onlinenews.com)
(28-Jan-2023)

ഇന്ത്യയെ പോലെ ഇസ്‌ലാമിക പ്രവര്‍ത്തനം നടത്താന്‍ ഗള്‍ഫ് നാടുകളില്‍ പോലും പറ്റില്ല; പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍
കോഴിക്കോട് :
ഇസ്‌ലാമിക പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്ന മറ്റൊരു രാജ്യവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എപി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍. സൗദി പോലുള്ള ഇസ്‌ലാമിക രാജ്യങ്ങളില്‍ പോലും ഇന്ത്യയിലുള്ളത് പോലെ മതസ്വാതന്ത്ര്യമില്ലെന്നും എസ്എസ്എഫ് സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
'ലോകരാഷ്ട്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്ലാമികമായി ഇവിടെ പ്രവര്‍ത്തനം നടത്തുന്നതുപോലെ നടത്താന്‍ സൗകര്യമുള്ള ഒരു രാജ്യവുമില്ല. പരിചയമുള്ള ഗള്‍ഫ് നാടുകളില്‍ യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, കിഴക്കന്‍ രാജ്യങ്ങളില്‍ മലേഷ്യ, സിംഗപ്പൂര്‍ അവിടങ്ങളിലും ഒരിടത്തും ഇതുപോലെ പ്രവര്‍ത്തനത്തിന് പറ്റിയ ഒരു രാജ്യമില്ല. വെള്ളിയാഴ്ച മതപ്രഭാഷണം നടത്താന്‍ നാട്ടിലൊരു പ്രശ്നവുമില്ല.', പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ പറഞ്ഞു.
രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു. എസ്എസ്എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് സ്വപ്ന നഗരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളും യുവാക്കളും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ല. അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളല്ല വിദ്യാഭ്യാസ വിപ്ലവമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടാകേണ്ടത്. സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണ്. മുന്‍ഗാമികളായ സജ്ജനങ്ങളുടെ വഴിയിലൂടെയാണ് പുതു തലമുറയും സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന: സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, ജാബിര്‍ സഖാഫി പാലക്കാട് സംബന്ധിച്ചു. രിസാലയുടെ പുതിയ ലക്കത്തിന്റെ പ്രകാശനം കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ കര്‍ണാടക മുന്‍ മന്ത്രി യുടി ഖാദറിന് നല്‍കി നിര്‍വ്വഹിച്ചു.

ഹജജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ്എസ്എഫ് സംസ്ഥാന ജന:സെക്രട്ടറി സിഎന്‍ ജഅ്ഫര്‍ സംസാരിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 7000 വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്‌കാരികം, സംഘടന എന്നീ ആറു മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് പ്രതിനിധി സമ്മേളനത്തില്‍ നടക്കുന്നത്. 17 സെഷനുകളിലായി 50 പ്രമുഖരാണ് സംബന്ധിക്കുന്നത്.

Post a Comment

Previous Post Next Post