'ഭരണഘടന വെല്ലുവിളി നേരിടുന്നു, സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണം'; കേന്ദ്രത്തെ വിമർശിച്ച് ഗവർണർ

(www.kl14onlinenews.com)
(23-Jan-2023)

'ഭരണഘടന വെല്ലുവിളി നേരിടുന്നു, സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണം'; കേന്ദ്രത്തെ വിമർശിച്ച് ഗവർണർ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ ഗവർണർ വിമർശിച്ചു. ശക്തമായ രാജ്യത്തിന് ശക്തമായ കേന്ദ്രവും അധികാര ശ്രേണികളും വേണം. ജനങ്ങളുടെ താത്പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. കട പരിധി നിയന്ത്രിക്കാനുളള ശ്രമം വികസനത്തിന് തടയിടുന്നു. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.
ഭരണഘടന വെല്ലുവിളി നേരിടുന്നുണ്ട്. ഭരണഘടനയെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംസ്ഥാനം മികച്ച സാമ്പത്തിക വളർച്ച നേടി. സുസ്ഥിര വികസനത്തിൽ നിതി ആയോഗ് പട്ടികയിൽ കേരളം മുന്നിൽ. ആർബി ഐയുടെ കണക്ക് പ്രകാരം കേരളം മികച്ച സാമ്പത്തിക വളർച്ച നേടിയ സംസ്ഥാനമാണെന്ന് പറഞ്ഞുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്.
ഏറ്റവും ദരിദ്രരുടെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തൊഴിലില്ലായ്മ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കും. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ നൽകുകയാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. 2023 ലെ ബജറ്റിലൂടെ കാർഷിക മേഖലയെ നവീകരിക്കും. മത്സ്യമേഖലയ്ക്ക് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമാണ്. മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

നിക്ഷേപ സൗഹൃദ സംസ്ഥാനമായി തുടരുന്നതിനാണ് ശ്രമം. സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സയും കുറഞ്ഞ ചെലവുമാക്കി. സ്കൂൾ വിദ്യാഭ്യാസം പരിഷ്കരിക്കും. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുൻഗണന നൽകും. സ്വതന്ത്ര മാധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുന്നു. മതേതരത്വവും മതസൗഹാർദ്ദവും സംരക്ഷിക്കും. സ്വതന്ത്ര മാധ്യമ പ്രവർത്തനവും സംരക്ഷിക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. അതേസമയം ഗവർണർ-സർക്കാർ കൂട്ടുകെട്ട് ആരോപിച്ച് പ്രതിപക്ഷം സഭയിൽ പ്ലെക്കാർഡ് ഉയർത്തി.

Post a Comment

Previous Post Next Post