കേരളത്തിൽ സിപിഎം പോലെ പൊതുമുതൽ നശിപ്പിച്ച ഒരു പാർട്ടിയുമില്ല: കെ.എം.ഷാജി

(www.kl14onlinenews.com)
(24-Jan-2023)

കേരളത്തിൽ സിപിഎം പോലെ പൊതുമുതൽ നശിപ്പിച്ച ഒരു പാർട്ടിയുമില്ല: കെ.എം.ഷാജി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടിയ നടപടിയിൽ സർക്കാരിനെ വിമർശിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾക്കെതിരെ നടത്തുന്ന നടപടി നീതിയല്ല. തീവ്രവാദത്തിന്റെ കനലിൽ എണ്ണയൊഴിക്കാനാണു സർക്കാർ ശ്രമം. സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്ക് അകത്ത് നാശനഷ്ടം വരുത്തിയതിന് താൻ സാക്ഷിയാണെന്നും ഷാജി പറഞ്ഞു.

നിയമസഭയിൽനിന്നുള്ള ദൃശ്യങ്ങൾ വ്യാജമാണെന്നു കള്ളം പറഞ്ഞവരാണ് പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ ജപ്തി നടത്തുന്നത്. കേരളത്തിൽ സിപിഎം പോലെ പൊതുമുതൽ നശിപ്പിച്ച ഒരു പാർട്ടിയുമില്ല. എല്ലാ പാർട്ടികളോടും തുല്യനീതി വേണമെന്നും ഷാജി പറഞ്ഞു

അതിനിടെ, സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി തുടരുകയാണ്. ഇതുവരെ 248 പേരുടെ സ്വത്ത് കണ്ടുകെട്ടി. ഏറ്റവും കൂടുതല്‍ കണ്ടുകെട്ടല്‍ നടന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 126 ഇടങ്ങളില്‍ ജപ്തി നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് 22, പാലക്കാട് 22, തൃശ്ശൂര്‍ 18, വയനാട് 11 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്കുകള്‍.

ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടം നികത്താനാണ് ജപ്തി നടപടി.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വസതികളിലും നടന്ന എന്‍ഐഎ റെയ്ഡില്‍ പ്രതിഷേധിച്ചാണു സംഘടന കഴിഞ്ഞ സെപ്റ്റംബര്‍ 23നു മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ നടന്ന അക്രമത്തില്‍ കോര്‍പ്പറേഷനു വന്‍ നഷ്ടമാണുണ്ടായത്. നൂറുകണക്കിനു പേര്‍ അറസ്റ്റിലായിരുന്നു.


Post a Comment

Previous Post Next Post