ജസീന്തയ്ക്ക് പിന്‍ഗാമി; ന്യൂസിലാന്‍ഡിനെ ക്രിസ് ഹിപ്കിന്‍സ് നയിക്കും

(www.kl14onlinenews.com)
(21-Jan-2023)

ജസീന്തയ്ക്ക് പിന്‍ഗാമി; ന്യൂസിലാന്‍ഡിനെ ക്രിസ് ഹിപ്കിന്‍സ് നയിക്കും
ലേബര്‍ എംപിയും വിദ്യാഭ്യാസ മന്ത്രിയുമായ ക്രിസ് ഹിപ്കിന്‍സ് ന്യൂസിലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. ജസീന്ത ആര്‍ഡേണിന്റെ അപ്രതീക്ഷിത രാജിയാണ് ഹിപ്കിന്‍സിന് നറുക്കുവീഴാനിടയാക്കിയത്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഏക നോമിനിയായി മാറിയ അദ്ദേഹത്തെ ഞായറാഴ്ച ചേരുന്ന ലേബര്‍ പാര്‍ട്ടി കോക്കസില്‍ പ്രധാനമന്ത്രിയായി അംഗീകരിക്കും. 64 നിയമസഭാ സാമാജികരുടെ യോഗമാണിത്.

കോവിഡ് പ്രതിസന്ധിക്കാലത്തെ പ്രവര്‍ത്തന മികവുകൊണ്ട് ജനപ്രിയനായി മാറിയ നേതാവാണ് ഹിപ്കിന്‍സ്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം കോവിഡിന്റെ ചുമതലയുള്ള മന്ത്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഞങ്ങള്‍ അവിശ്വസനീയമാംവിധം ശക്തമായ ടീമാണെന്നാണ് കരുതുന്നതെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഹിപ്കിന്‍സ് പ്രതികരിച്ചിരുന്നു. 'ഞങ്ങള്‍ ഐക്യത്തോടെയാണ് ഈ പ്രക്രിയയിലൂടെ കടന്നുപോയത്, അത് തുടരും. ന്യൂസിലന്‍ഡിലെ ജനങ്ങളുടെ സേവനത്തില്‍ യഥാര്‍ത്ഥ പ്രതിബദ്ധതയുള്ള ആളുകളുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചര വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് താന്‍ രാജിവെക്കുകയാണെന്ന് ജസീന്ത ആര്‍ഡേണ്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഇനി രാജ്യത്തെ നയിക്കാനില്ലെന്നും വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിക്കില്ലെന്നും അവര്‍ പറഞ്ഞു. 2017ല്‍ അധികാരമേറ്റപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 37കാരിയായ ജസീന്ത. കൂട്ട വെടിവയ്പ്പും കോവിഡ് പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടങ്ങളും കൈകാര്യം ചെയ്തതില്‍ ഇവര്‍ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു.

ആരാണ് ക്രിസ് ഹിപ്കിന്‍സ്?

44 കാരനായ ക്രിസ് ഹിപ്കിന്‍സ് നിലവില്‍ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നിവയുടെ മന്ത്രിയാണ്. 2008 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2020 നവംബറില്‍ കോവിഡ് -19 പ്രതിരോധ ചുമതലയുള്ള മന്ത്രിയായി നിയമിതനായി.

ഫെബ്രുവരി 7 ന് അദ്ദേഹം ഗവര്‍ണര്‍ ജനറലിന് ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കും. തുടര്‍ന്ന് ചാള്‍സ് മൂന്നാമന്‍ രാജാവിന് വേണ്ടി ഗവര്‍ണര്‍ ജനറല്‍ ഹിപ്കിന്‍സിനെ പ്രധാനമന്ത്രിയായി നിയമിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബറില്‍ ന്യൂസിലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അദ്ദേഹം എത്രകാലം അധികാരത്തിലിരിക്കുമെന്ന് വ്യക്തമല്ല.

15 വര്‍ഷമായി ജനപ്രതിനിധിയായ ഹിപ്കിന്‍സ്, മറ്റുള്ള നേതാക്കള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു രാഷ്ട്രീയ ട്രബിള്‍ഷൂട്ടര്‍ എന്നാണ് അറിയപ്പെടുന്നത്. തന്റെ പാര്‍ട്ടി സമ്പദ്വ്യവസ്ഥയെ നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുക എന്നതാണ് തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.

ന്യൂസിലന്‍ഡില്‍ തൊഴിലില്ലായ്മ നിരക്ക് താരതമ്യേന കുറവാണെങ്കിലും പണപ്പെരുപ്പം 7.2 ശതമാനമാണ്. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ന്യൂസിലന്‍ഡിലെ റിസര്‍വ് ബാങ്ക് ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 4.25 ശതമാനമായി ഉയര്‍ത്തി. ഇതോടെ ഈ വര്‍ഷം രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.

ലേബറിന്റെ പരമ്പരാഗത സഖ്യകക്ഷിയായ ന്യൂസിലന്‍ഡ് ഗ്രീന്‍ പാര്‍ട്ടി, ഹിപ്കിന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ക്രിസ് ഒരു മികച്ച പ്രധാനമന്ത്രിയാകും, ഈ ടേമിലും അടുത്ത കാലത്തും ഒന്നിച്ച് ഞങ്ങളുടെ ജോലി തുടരാന്‍ ആഗ്രഹിക്കുന്നതായി ഗ്രീന്‍ പാര്‍ട്ടി സഹ നേതാവ് ജെയിംസ് ഷാ പറഞ്ഞു.

Post a Comment

Previous Post Next Post