(www.kl14onlinenews.com)
(15-DEC-2022)
റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിനി മരിച്ച സംഭവം;
മലപ്പുറം: താനൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്. സ്കൂളിലെ ബസുകളില്‍ കുട്ടികളെ സഹായിക്കാന്‍ വർഷങ്ങളായി ഒരാൾപോലും ഇല്ല. കുട്ടികളെ ശ്രദ്ധയോടെ ഇറക്കിവിടാന്‍ സ്കൂള്‍ ബസില്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
നന്നമ്പ്ര എസ്എന്‍യുപി സ്കൂളില്‍ രണ്ട് ബസുകളുണ്ട്. ഈ ബസുകളിൽ ഒരിക്കലും ഡ്രൈവറിന് പുറമേ മറ്റൊരു ജീവനക്കാരൻ ഉണ്ടായിട്ടില്ല. മാനേജ്മെന്റിനുള്ളിലെ തര്‍ക്കമാണ് ഇത്തരമൊരു കെടുകാര്യസ്ഥതയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മലപ്പുറം ഡിഡിഇ പ്രതികരിച്ചു.
അതിനിടെ, ഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് റദ്ദാക്കി. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. വീഴ്ച വരുത്തിയ നന്നമ്പ്ര എസ്എന്‍യുപി സ്കൂള്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണനിയമപ്രകാരം നടപടി വേണമെന്ന് മോട്ടോര്‍വാഹന വകുപ്പ് കലക്ടര്‍ക്ക് ശുപാര്‍ശ നൽകിയിട്ടുണ്ട്.
ഇന്നലെയായിരുന്നു ദാരുണമായ സംഭവം. ഒമ്പതുവയസുകാരിയായ ഷെഫ്ന ഷെറിൻ സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിർദിശയിൽനിന്നു വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഷഫ്ന വന്ന സ്കൂൾ ബസ് നിയമലംഘനത്തിൻ്റെ കൂടാരം
പരീക്ഷ കഴിഞ്ഞ് മടങ്ങിയ അഞ്ചാംക്ളാസ് വിദ്യാർത്ഥിനി ഗുഡ്സ് ഓട്ടോ ഇടിച്ചു മരണപ്പെട്ട സംഭവത്തിൻ്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തു വന്നിരുന്നു. ഏറെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സ്കൂൾ ബസിൽ (School Bus) നിന്നും കുട്ടിയെ ഇറക്കിവിട്ട ശേഷം കുട്ടി റോഡ് മുറിച്ചു കടന്നോ ഇല്ലയോ എന്നുപോലും ശ്രദ്ധിക്കാതെ സ്കൂൾ ബസ് വിട്ടുപോകുന്ന കാഴ്ചകളാണ് വീഡിയോയിലുള്ളത്. താനൂർ തെയ്യാലയിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.സ്‌കൂൾ ബസിൽ നിന്നിറങ്ങി പിന്നിലൂടെ റോഡ് മുറിച്ചു കടന്ന കുട്ടി ഗുഡ്സ് ഓട്ടോയുടെ മുന്നിൽപ്പെടുകയായിരുന്നു. അതേസമയം സ്കൂൾ ബസിലെ ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയ്ക്ക് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. കുട്ടികളെ ഇറക്കിവിട്ട് റോഡ് മുറിച്ചു കടത്താതെ ബസ് വിട്ടുപോയ ബസ് ജീവനക്കാർ തന്നെയാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്ന് നാട്ടുകാരും പ്രതികരിക്കുന്നു.
അതേസമയം വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരേ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടിപൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. കുട്ടിയുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയെടുത്ത മോട്ടോൾ വാഹനവകുപ്പ് സ്കൂൾ ബസുകൾ നിയമം ലംഘിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. കുട്ടിയുടെ മരണത്തിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിനി സഞ്ചരിച്ച സ്കൂൾ ബസ് നിയമം ലംഘിച്ചാണ് സർവീസ് നടത്തിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. സ്കൂൾ ബസ് ടാക്സടച്ചിട്ടില്ലെന്നും സ്പീഡ് ഗവേർണർ ഘടിപ്പിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. മാത്രമല്ല ബസിന് ഹാൻബ്രേക്കില്ലെന്നുള്ള ഗുരുതരമായ വീഴ്ചയും സ്കൂൾ ബസ് വരുത്തിയിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് ലൈസൻസ് റദ്ദാക്കിയിരിക്കുകയാണ്.
അതേസമയം കുട്ടിയെ ഇടിച്ച ഗുഡ്സ് ഓട്ടോ ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്‌കൂൾ ബസിൽ നിന്ന് കുട്ടികൾ ഇറങ്ങുന്നത് കണ്ടിട്ടും വേഗത കുറയ്ക്കാതിരുന്നതിനാണ് ഗുഡ്സ് ഓട്ടോയുടെ ഡ്രെെവർക്ക് എതിരെ കേസ് എടുത്തത്. ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. സ്കൂൾ ബസിൽ ആയ ഉണ്ടായിരുന്നില്ല. കുട്ടികളെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുന്ന സ്കൂൾ ബസുകളിൽ ആയമാർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള യാതൊരു നിർദ്ദേശവും പല സ്കൂളുകളും നടപ്പാക്കുന്നില്ലെന്നുള്ള വസ്തുതയാണ് കഴിഞ്ഞ ദിവസത്തെ അപകടത്തെ തുടർന്ന് പുറത്തു വരുന്നതും. സ്കൂൾ ഷബസിൽ ആയയെ നിയമിക്കാത്തതിൻ്റെ പേരിൽ സ്‌കൂൾ മാനേജ്മെൻ്റിനെതിരെയും പ്രധാനാദ്ധ്യാപകനെതിരെയും നടപടി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർക്ക് ശുപാർശ നൽകിയിട്ടുണ്ട്.
തെയ്യാല എസ്എൻയുപി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും പാണ്ടിമുറ്റം സ്വദേശി വെള്ളിയത്ത് ഷാഫി-കുത്സു ദമ്പതികളുടെ മകളുമായ ഷഫ്ന ഷെറിൻ(10) ആണ് വീടിനടുത്തുവച്ചുണ്ടായ അപകടത്തിൽ മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച ഷഫ്ന ഇടിയുടെ ശക്തിയിൽ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ വിദ്യാർത്ഥിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി സുരക്ഷിതമായി റോഡ് മുറിച്ചു കടന്നുവെന്ന് ഉറപ്പ് വരുത്താതെ സ്‌കൂൾ ബസ് യാത്ര തുടർന്നതായി സിസി ടിവി ദൃശ്യങ്ങളിലും വ്യക്തമായിരുന്നു. അപകടം നടന്നതിനു പിന്നാലെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറമടിക്കണമെന്നുള്ളത് പോലുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതല്ലാതെ റോഡുകളിൽ കൃത്യമായ പരിശോധനകൾ മോട്ടോൾ വാഹനവകുപ്പ് നടത്തുന്നില്ലെന്ന വിമർശനമാണ് സമൂഹമാധ്യമങ്ങളും ഉയർത്തുന്നത്.
Post a Comment