(www.kl14onlinenews.com)
(25-NOV-2022)
കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനിൽക്കില്ലെന്നു ഹൈക്കോടതി. പരാതിക്കാരി വിവാഹിതയാണെങ്കിൽ നിയമപരമായി മറ്റൊരു വിവാഹം സാധിക്കില്ല. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് നടപടിയെടുക്കാനാവില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പുനലൂർ പൊലീസ് റജിസ്റ്റർ ചെയ്ത് കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. പ്രതി കൊല്ലം സ്വദേശി ടിനോ തങ്കച്ചൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
ഓസ്‌ട്രേലിയയിൽ വച്ച് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവും യുവതിയും പ്രണയത്തിലായിരുന്നു. വിവാഹിതരാകാൻ തീരുമാനിച്ചുവെന്നും പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും യുവതി മൊഴിയിൽ പറയുന്നു. വിവാഹം ചെയ്യാമെന്നു പറഞ്ഞതു കൊണ്ടു ശാരീരിക ബന്ധത്തിനു സമ്മതിച്ചു എന്നാണു മൊഴി. എന്നാൽ, വിവാഹിതയായ യുവതി പ്രണയത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കേസ് ആണിതെന്നു കോടതി പറഞ്ഞു. യുവതി ഭർത്താവിൽ നിന്നു പിരിഞ്ഞു താമസിക്കുകയാണെങ്കിലും വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതേ ഉള്ളൂ. നിയമപരമായി നടപ്പാക്കാനാകാത്ത വിവാഹ വാഗ്ദാനം പീഡനക്കേസിലെ പ്രോസിക്യൂഷൻ നടപടികൾക്ക് ആധാരമാക്കാൻ കഴിയില്ലെന്നു വിലയിരുത്തിയ കോടതി കേസ് റദ്ദാക്കി.
إرسال تعليق