സൗജന്യ ചികിത്സയില്‍ കേരളം ഒന്നാമത്; പുരസ്‌കാരം ഏറ്റുവാങ്ങി മന്ത്രി വീണാ ജോര്‍ജ്

(www.kl14onlinenews.com)
(26-Sep -2022)

സൗജന്യ ചികിത്സയില്‍ കേരളം ഒന്നാമത്; പുരസ്‌കാരം ഏറ്റുവാങ്ങി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന്. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 4.0 പദ്ധതിയിലാണ് കേരളത്തിന് അവാര്‍ഡ് ലഭിച്ചത്. ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരം ഏറ്റുവാങ്ങി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പദ്ധതി വിനിയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജും കോട്ടയം മെഡിക്കല്‍ കോളേജുമാണ്. ഒരു മണിക്കൂറില്‍ 180 രോഗികള്‍ക്ക് വരെ (1 മിനിറ്റില്‍ പരമാവധി 3 രോഗികള്‍ക്ക്) പദ്ധതിയുടെ ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞതിലൂടെയാണ് അവാര്‍ഡിനായി കേരളത്തെ തെരഞ്ഞെടുക്കാന്‍ കാരണമായത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രൂപീകരിച്ച് ഇതുവരെ 43.4 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കിയ ഇനത്തില്‍ 1636.07 കോടി രൂപയാണ് ചെലവഴിച്ചിട്ടുളളത്. കേരളത്തില്‍ നിലവില്‍ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലൂടെയും പദ്ധതിയുടെ സേവനം ലഭ്യമാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി പരമാവധി പേര്‍ക്ക് ചികിത്സാ സഹായം നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സാ സഹായത്തിന് സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. കാസ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് (എസ്എച്ച്എ) രൂപം നല്‍കിയതായും സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിക്കുന്നതിനായി എസ്എച്ച്എ വലിയ പങ്കാണ് വഹിച്ചതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കേരള, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവരും അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രിയോടൊപ്പം പങ്കെടുത്തു.

Post a Comment

Previous Post Next Post