(www.kl14onlinenews.com)
(23-Sep -2022)
നനഞ്ഞ ഔട്ട്ഫീൽഡ്;
നാഗ്പൂർ:
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി-20യിൽ ടോസ് വൈകും. ഇന്നലെ രാത്രി പെയ്ത മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞിരിക്കുന്നതാണ് ടോസ് വൈകാൻ ഇടയാക്കുന്നത്. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം തീരുമാനിച്ചിരുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 4 വിക്കറ്റിനു വിജയിച്ചിരുന്നു
കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർ മിന്നും പ്രകടനം നടത്തുന്നത് ടീമിന് ആശ്വാസമാണ്. മോശം ബൗളിംഗ് പ്രകടനമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്തത്. ബുംറ എത്തുന്നതോടെ ഇതിന് പരിഹാരമാകും എന്നാണ് ഇന്ത്യൻ നായകൻ്റെ പ്രതീക്ഷ. മറുവശത്ത് ആരോൺ ഫിഞ്ചും കൂട്ടരും അപരാജിത ലീഡ് നേടാനും ടി-20 പരമ്പര സ്വന്തമാക്കാനും വേണ്ടിയാണ് ഇന്ന് ഇറങ്ങുക.
ആദ്യ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയ മറികടന്നു. കാമറൂൺ ഗ്രീനിന്റെയും മാത്യു വെയ്ഡിന്റെയും തകർപ്പൻ ഇന്നിംഗ്സാണ് ഓസീസിനു ജയം സമ്മാനിച്ചത്. വിജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയിൽ 1-0ന് മുന്നിലെത്തിയിരുന്നു.
സ്വന്തം തട്ടകത്തിൽ ജയത്തോടെ തുടങ്ങാമെന്ന ഇന്ത്യൻ സ്വപ്നങ്ങൾ തല്ലി തകർത്തുള്ള ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ഓപണർ കാമറൂൺ ഗ്രീനിന്റെ അർധ സെഞ്ച്വറി(30 ബോളിൽ 61) ഓസീസ് സ്കോറിംഗ് വേഗത്തിലാക്കി. പുറത്താകാതെ 45 റൺസെടുത്ത മാത്യു വെയ്ഡ് ഓസ്ട്രേലിയയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. സ്റ്റീവൻ സ്മിത്ത് 35 റൺസെടുത്തു. ഇന്ത്യയ്ക്കു വേണ്ടി അക്ഷർ പട്ടേൽ മൂന്നു വിക്കറ്റും ഉമേഷ് യാദവ് രണ്ടു വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഒമ്പത് പന്തിൽ 11 റൺസെടുത്ത രോഹിത് ശർമ ആദ്യം പുറത്തായി. വിരാട് കോലിക്കും കാര്യമായൊന്നും ചെയ്യാനാകാതെ ഏഴ് പന്തിൽ രണ്ട് റൺസെടുത്ത് മടങ്ങി. കെ.എൽ രാഹുലും സൂര്യകുമാർ യാദവും മൂന്നാം വിക്കറ്റിൽ 42 പന്തിൽ 68 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടു. ഇതിനിടെ ടി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായ രണ്ടാം അർധസെഞ്ച്വറിയും കരിയറിലെ 18ാം ഫിഫ്റ്റിയും രാഹുൽ നേടി. 35 പന്തിൽ 55 റൺസെടുത്ത് രാഹുലും പുറത്തായി. 30 പന്തിൽ 71 റൺസെടുത്ത് പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യ ആണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. സൂര്യകുമാർ യാദവ് 25 പന്തിൽ 46 റൺസെടുത്ത് പുറത്തായി.
Post a Comment