ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിയില്‍ ന്യായീകരണവുമായി രോഹിത്

(www.kl14onlinenews.com)
(21-Sep -2022)

ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിയില്‍ ന്യായീകരണവുമായി രോഹിത്
ഓസ്ട്രേലിക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 208 റണ്‍സടിച്ചിട്ടും തോല്‍വിക്ക് വഴങ്ങേണ്ടി വന്നതിന്റെ കാരണം വിശദീകരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ. ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്ത മികവ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും ആവര്‍ത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് രോഹിത് മത്സരശേഷം പറഞ്ഞു.

അവസാന നാലോവറില്‍ 60 റണ്‍സോളം ജയിക്കാന്‍ ആവശ്യമുള്ളപ്പോൾ തീര്‍ച്ചയായും ബൗളിംഗ് ടീമിന് മുന്‍തൂക്കമുണ്ട്. എന്നാല്‍ ആ നാലോവറില്‍ ഓസീസിന്റെ ഒരു വിക്കറ്റ് കൂടി നേടാനായിരുന്നെങ്കില്‍ കളി കൈവിടില്ലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആ ഒരു വിക്കറ്റ് വീഴ്ത്താനായില്ല. അതാണ് മത്സരത്തില്‍ വഴിത്തിരിവായത്. അവസാന നാലോവറില്‍ ഓസീസിന്റെ ഒരു വിക്കറ്റ് കൂടി വിഴ്ത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവുമായിരുന്നു.

എല്ലാ മത്സരങ്ങളിലും നമുക്ക് 200 അടിക്കാനാവില്ല. അതിനായി മികച്ച ബാറ്റിംഗ് പുറത്തെടുക്കണം. ഹാര്‍ദ്ദിക് മനോഹരമായാണ് ബാറ്റ് ചെയ്തത്. പക്ഷെ നമ്മുടെ ബൗളിംഗ് ആണ് കളി കൈവിടാന്‍ കാരണമായത്. അടുത്ത മത്സരത്തിന് മുമ്പ് ബൗളിംഗിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. മൊഹാലിയിലെ വിക്കറ്റ് ബാറ്റര്‍മാരെ തുണക്കുമെന്ന് അറിയാമായിരുന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സടിച്ചെങ്കിലും അത് സുരക്ഷിത സ്കോറായി തോന്നിയിരുന്നില്ലെന്നും രോഹിത് പറഞ്ഞു.

മത്സരത്തില്‍ പേസര്‍മാരാ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ഹര്‍ഷല്‍ പട്ടേലും തീര്‍ത്തും നിറം മങ്ങിയപ്പോള്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനും ഒന്നും ചെയ്യാനായില്ല. ഭുവി നാലോവറില്‍ 52 റണ്‍സും ഉമേഷ് രണ്ടോവറില്‍ 27 റണ്‍സും ഹര്‍ഷല്‍ നാലോവറില്‍ 49 റണ്‍സും വഴങ്ങി. ചാഹല്‍ ആകട്ടെ 3.2 ഓവറില്‍ 42 റണ്‍സാണ് വിട്ടുകൊുത്തത്. നാലോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേല്‍ മാത്രമാണ് ബൗളിംഗില്‍ ഇന്ത്യക്കായി തിളങ്ങിയത്.

രോഹിത്തിലെ ചൂടന്‍ ക്യാപ്റ്റനെ ആരാധകര്‍ കണ്ടു
ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി ആക്രമണോത്സുകനും ആവേശം അടക്കിവെക്കാത്തയാളുമായിരുന്നെങ്കില്‍ നേരെ തിരിച്ചാണ് രോഹിത് ശര്‍മ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ അര്‍ഷ്ദീപ് നിര്‍ണായക ക്യാച്ച് കൈവിട്ടപ്പോഴും ഇന്നലെ ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് ഡിആര്‍എസ് വിളിക്കാന്‍ പറയാതിരുന്നപ്പോഴും രോഹിത്തിലെ ചൂടന്‍ ക്യാപ്റ്റനെ ആരാധകര്‍ കണ്ടു.

ഉമേഷ് യാദവിന്‍റെ സ്ലോ ബൗണ്‍സറില്‍ സ്റ്റീവ് സ്മിത്തിന്‍റെ ഷോട്ട് ദിനേശ് കാര്‍ത്തക് പിടിച്ചെങ്കിലും ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല. ഉമേഷ് യാദപ് അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനന്തപത്മനാഭന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ തണുപ്പന്‍ പ്രതികരണം കണ്ട് ഔട്ട് വിളിച്ചതുമില്ല. ഒടുവില്‍ ഉമേഷിന്‍റെ നിര്‍ദേശത്തില്‍ രോഹിത് ഡിആര്‍എസ് എടുത്തു.

ഡിആര്‍എസില്‍ പന്ത് ബാറ്റില്‍ കൊണ്ടിരുന്നു എന്ന് വ്യക്തമായതോടെ ആദ്യമേ ഡിആര്‍എസ് വിളിക്കാന്‍ പറയാതിരുന്നതിന് തമാശയായി രോഹിത് ദിനേശ് കാര്‍ത്തിക്കിന്‍റെ കഴുത്തുപിടിച്ച് ഞെരിച്ചിരുന്നു. ഡിആര്‍എസ് തീരുമാനം ഔട്ടാണെന്ന് വന്നതോടെ അസംതൃപ്തിയോടെ ക്രീസ് വിടാനൊരുങ്ങിയ സ്റ്റീവ് സ്മിത്തിനെ നോക്കി കയറിപ്പോടോ എന്ന അര്‍ത്ഥത്തില്‍ കൈകൊണ്ട് ആംഗ്യം കാട്ടിയാണ് രോഹിത് യാത്രയാക്കിയത്.

മുമ്പ് ക്യാപ്റ്റനായിരുന്ന കാലത്ത് പല ബാറ്റര്‍മാരെയും വിരാട് കോലി ഇത്തരത്തില്‍ യാത്രയാക്കിയിട്ടുണ്ടെങ്കിലും പൊതുവെ ശാന്തനായ രോഹിത്തില്‍ നിന്ന് ഇത്തരമൊരു യാത്രയയപ്പ് ആരാധകര്‍ പ്രതീക്ഷിച്ചില്ല. 24 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സ്മിത്ത് 35 റണ്‍സെടുത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു അപ്രതീക്ഷിത പുറത്താകല്‍. നേരത്തെ 19 റണ്‍സെടുത്ത് നില്‍ക്കെ സ്മിത്ത് നല്‍കിയ ക്യാച്ച് രാഹുല്‍ നിലത്തിട്ടിരുന്നു. ഉമേഷിന്‍റെ അതേ ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും കാര്‍ത്തിക് പിടി കൂടിയിരുന്നു. ഈ ക്യാച്ചും അമ്പയര്‍ അനന്തപദ്മനാഭന്‍ ഔട്ട് വിളിച്ചില്ലെങ്കിലും ഡിആര്‍എസില്‍ തീരുമാനം ഇന്ത്യക്ക് അനുകൂലമായി.

Post a Comment

Previous Post Next Post