കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ച് ടിഡിഎസ്

(www.kl14onlinenews.com)
(30-Sep -2022)

കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ച് ടിഡിഎസ്
തിരുവനന്തപുരം :
കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ടിഡിഎസ് പിന്‍വലിച്ചു. പുതിയ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സമര പ്രഖ്യാപനം. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഗതാഗത മന്ത്രിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബദല്‍ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിക്കുന്നതുള്‍പ്പെടെസമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുന്നതിടയാണ് ടിഡിഎഫ് സമരത്തില്‍ നിന്ന് പിന്‍മാറിയത്.

സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം ലഭിക്കില്ല. കൂടാതെ ഒക്ടോബര്‍ ഒന്ന് മുതല്‍ ഇവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചിരുന്നു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫാണ് സമരം പ്രഖ്യാപിച്ചത്. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.

ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സെന്റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. 28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫിലുള്ളത്. അതേസമയം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ എല്ലാ മാസവും അഞ്ചിന് മുന്‍പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകള്‍ പണിമുടക്കില്ല.

ജീവനക്കാര്‍ക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിച്ച് ആറ് മാസത്തിനകം അതിന് വേണ്ട മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതാണ്. അന്ന് യോഗത്തില്‍ എല്ലാം സമ്മതിച്ച ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയത് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് മാനേജ്‌മെന്റ് കാണുന്നത്. അതിനാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോന്‍ ബാധകമാക്കുമെന്നായിരുന്നു ാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

കെഎസ്ആര്‍ടിസി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് തൊഴിലാളികള്‍ ഒറ്റക്കെട്ടായി പ്രയത്‌നിച്ചതിന്റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനം സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ 8.4 കോടി രൂപ നേടാനായത്. അടുത്തമാസം അഞ്ചിന് മുന്‍പായി സര്‍ക്കാര്‍ സഹായത്തോടെ തന്നെ ശമ്പളം നല്‍കാനാണ് നിലവില്‍ മാനേജ്‌മെന്റിന്റ് തീരുമാനം. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Post a Comment

Previous Post Next Post