(www.kl14onlinenews.com)
(27-Sep -2022)
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനാ നേതാക്കളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മാനേജ്മെന്റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പരിഷ്കരണങ്ങളിൽ യൂണിയനുകൾ എതിർപ്പറയിച്ചിട്ടുളള സാഹചര്യത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേരുക. വൈകീട്ട് നാലരയോടെ ചീഫ് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം.
ഒന്നാം തീയതി മുതൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. എന്നാൽ സിഐടിയു ഒഴികെയുള്ള യൂണിയനുകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ അടക്കം പ്രത്യക്ഷമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്ന് മുതൽ ടിഡിഎഫ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഎംഎസ് പണിമുടക്കിൽ പങ്കെടുക്കുന്നില്ലെങ്കിലും പ്രതിഷേധത്തിലാണ്.
ആഴ്ചയിൽ ആറ് ദിവസവും സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേൺ പരിഷ്കരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാന അജണ്ട. ഒക്ടോബർ ഒന്ന് മുതൽ ഘട്ടം ഘട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്മെന്റ് തീരുമാനം.
Post a Comment