(www.kl14onlinenews.com)
(29-Sep -2022)
ഖത്തർ ലോകകപ്പ്:
ദോഹ: ലോകകപ്പ് മത്സര ടിക്കറ്റുകള്‍ എടുത്തവര്‍ക്കു ഹയാ കാര്‍ഡ് സേവനങ്ങള്‍ക്കായി ആരംഭിച്ച പുതിയ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്‌ടോബര്‍ 1 ന്. മത്സര ടിക്കറ്റെടുത്തവര്‍ക്കg സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഹയാ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. അല്‍ സദ്ദിലെ അലി ബിന്‍ ഹമദ് അല്‍ അത്തിയ്യ അറീനയിലാണു പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഹയാ കാര്‍ഡ് സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും കേന്ദ്രത്തിലെ ജീവനക്കാര്‍ മറുപടി നല്‍കും. ഒപ്പം ഹയാ കാര്‍ഡിന്റെ പ്രിന്റ് എടുക്കുകയും ചെയ്യാം.
2023 ജനുവരി 23 വരെ സെന്റര്‍ പ്രവര്‍ത്തിക്കും. ദിവസവും രാവിലെ 10.00 മുതല്‍ രാത്രി 10.00 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.00 മുതല്‍ രാത്രി 10.00 വരെയാണു കേന്ദ്രത്തിന്റെ പ്രവര്‍ത്തനമെന്നു ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അധികൃതര്‍ വ്യക്തമാക്കി.
വിദേശീയരായ കാണികളെ സംബന്ധിച്ചു സ്‌റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിനൊപ്പം ഖത്തറിലേക്കുള്ള വീസ കൂടിയാണ് ഹയാ കാര്‍ഡുകള്‍. ഖത്തറിലെ താമസക്കാര്‍ക്കും ടിക്കറ്റിനൊപ്പം ഹയാ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. ഹയാ കാര്‍ഡ് ഉടമകള്‍ക്ക് ടൂര്‍ണമെന്റ് കാലയളവില്‍ പൊതുഗതാഗത സൗകര്യങ്ങളില്‍ യാത്ര സൗജന്യമാണ്. മത്സര ടിക്കറ്റെടുത്തവര്‍ക്കു ഹയാ കാര്‍ഡിനായി https://hayya.qatar2022.qa/ എന്ന ലിങ്കിലോ ഹയാ കാര്‍ഡ് മൊബൈല്‍ ആപ്പായ Hayya to Qatar 2022 വഴിയോ കാര്‍ഡിനായി അപേക്ഷിക്കാം. മത്സര ടിക്കറ്റ് നമ്പര്‍, വ്യക്തിഗത വിവരങ്ങള്‍, ഖത്തറിലെത്തുമ്പോള്‍ താമസിക്കുന്ന വിലാസം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഉള്‍പ്പെടെ വേണം അപേക്ഷിക്കാന്‍.
നവംബര്‍ 1 മുതല്‍ ഡിസംബര്‍ 23 വരെയാണ് ഹയാ കാര്‍ഡ് ഉടമകള്‍ക്ക് ഖത്തറിലേക്കു പ്രവേശനം. ഇക്കാലയളവില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയായും ഹയാ കാര്‍ഡ് ഉപയോഗിക്കാം. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് എങ്കിലും ഹയാ കാര്‍ഡ് ഉടമകള്‍ക്ക് 2023 ജനുവരി 23 വരെ ഖത്തറില്‍ താമസിക്കാം. ഒരു ഹയാ കാര്‍ഡ് ഉടമയ്ക്ക് ടിക്കറ്റില്ലാത്ത 3 പേരെ കൂടി ഖത്തറിലേയ്ക്ക് കൊണ്ടുവരാം. 500 റിയാല്‍ വീതം പ്രവേശന ഫീസ് നല്‍കണമെന്നു മാത്രം. അതേസമയം 12 ല്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇവര്‍ക്ക് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 6 വരെയുള്ള ഗ്രൂപ്പ് ഘട്ടങ്ങള്‍ക്കിടെയുള്ള ലോകകപ്പ് കാഴ്ചകള്‍ കാണാം.
Post a Comment