(www.kl14onlinenews.com)
(14-Aug -2022)
കാസർകോട് : സി.പി.ഐ കാസർകോട് ജില്ലാ സമ്മേളനത്തില്‍ സി.പി.എമ്മിന് രൂക്ഷ വിമര്‍ശനം. ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് സി.പി.എം തടസം സൃഷ്ടിക്കുന്നതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് മുന്നണിയെ സി.പി.എം കേവലം തെരഞ്ഞെടുപ്പ് സംവിധാനമായി ചുരുക്കിയെന്നും വിമര്‍ശനമുണ്ട്. ജില്ലാ സമ്മേളനത്തില്‍ ഇന്നലെ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുള്ളത്. കാസര്‍ഗോഡ് ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എം തടസം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ സാധാരണക്കാരന്‍റെ സര്‍ക്കാറാണ് എന്ന വികാരം നഷ്ടപ്പെട്ടു.
വികസന കാര്യങ്ങളില്‍ സര്‍ക്കാരിന് ശ്രദ്ധയില്ല. പലവികസന പ്രവര്‍ത്തനങ്ങളും സാധാരണക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്വഭാവത്തിലുള്ളതല്ല. സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കാതെ നിശബ്ദത പാലിക്കുകയാണ് പലരും. സി.പി.എമ്മിന് വിധേയപ്പെടുന്നവരാണ് പല നേതാക്കളും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശം മുന്നണിയെ ശക്തിപ്പെടുത്തിയിട്ടില്ലെന്നും ഇടതു മുന്നണിയുടെ സ്വഭാവം നഷ്ടപ്പെടുന്നതില്‍ പല പാര്‍ട്ടികളുടേയും മുന്നണി പ്രവേശനം കാരണമായെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.
Post a Comment