ഡല്‍ഹിയില്‍ കര്‍ഷകര്‍ വീണ്ടും ഒത്തുചേരുന്നു, മഹാപഞ്ചായത്ത്

(www.kl14onlinenews.com)
(22-Aug -2022)

ഡല്‍ഹിയില്‍ കര്‍ഷകര്‍ വീണ്ടും ഒത്തുചേരുന്നു, മഹാപഞ്ചായത്ത്
ഡൽഹി :
തൊഴിലില്ലായ്മയില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) മറ്റ് കര്‍ഷക സംഘങ്ങളും തലസ്ഥാനത്ത് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു, ഇതിനെത്തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. ദേശീയ തലസ്ഥാനത്ത് സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്, ഡല്‍ഹിയിലേക്കുള്ള മൂന്ന് അതിര്‍ത്തി പ്രവേശന പോയിന്റുകളായ ഗാസിപൂര്‍, സിംഗ്, ടിക്രി എന്നിവിടങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കനത്ത പോലീസിന്റെയും സുരക്ഷാ സന്നാഹങ്ങളുടെയും നടുവിലാണ് കര്‍ഷകരുടെ പ്രതിഷേധം. ക്രമസമാധാന നില നിയന്ത്രണവിധേയമാക്കുന്നതിനായി ഡല്‍ഹി പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍തോതില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധത്തിന് മുന്നോടിയായി, റാലിയില്‍ പങ്കെടുക്കാന്‍ ദേശീയ തലസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ വച്ച് ഡല്‍ഹി പോലീസ് തടഞ്ഞുവച്ചു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ലെന്ന് ടിക്കായത്ത് പ്രതികരിച്ചു.

' അവസാന ശ്വാസം വരെ ഈ പോരാട്ടം തുടരും. നിര്‍ത്തില്ല, തളരില്ല, തലകുനിക്കുകയുമില്ല,'' ടികായിത് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
കിസാന്‍ മഹാപഞ്ചായത്ത് ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 4000-5000 പേരുടെ ഒത്തുചേരലാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്ര വലിയ ജന സഞ്ചയത്തിന് ജന്തര്‍ മന്തറില്‍ പ്രതിഷേധ റാലി നടത്താന്‍ ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു. ''പ്രതിഷേധം സംഘടിപ്പിക്കാന്‍ ഞങ്ങളോട് അനുവാദം ചോദിച്ചിരുന്നുവെങ്കിലും ജനത്തിരക്ക് കാരണം അത് നല്‍കിയില്ല,'' ന്യൂഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമൃത ഗുഗുലോത്ത് ഇന്ത്യ ടുഡേയോട് പറഞ്ഞു.

എസ്‌കെഎം എന്നത് 40 ഓളം കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ്. പ്രാഥമികമായി വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) കൃത്യമായി നടപ്പിലാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഡല്‍ഹി പോലീസിന് പുറമെ ജന്തര്‍മന്തറില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായ ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ വന്‍ പോലീസ് വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്, വാഹനങ്ങളില്‍ പോലീസ് കര്‍ശനമായ ജാഗ്രത പുലര്‍ത്തുന്നു

Post a Comment

Previous Post Next Post