1992നും 2022നും ഇടയില്‍ ഇന്ത്യ പരാജയപ്പെട്ടത് ഒരിക്കല്‍ മാത്രം: പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കി സൗരവ് ഗാംഗുലി

(www.kl14onlinenews.com)
(27-Aug -2022)

1992നും 2022നും ഇടയില്‍ ഇന്ത്യ പരാജയപ്പെട്ടത് ഒരിക്കല്‍ മാത്രം: പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കി സൗരവ് ഗാംഗുലി
ദുബായ് :
ഏഷ്യാ കപ്പ് പോരാട്ടത്തിന് മുന്നോടിയായി പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 1992നും 2022നും ഇടയില്‍ ഇന്ത്യ ഒരിക്കല്‍ മാത്രമേ പരാജയമറിഞ്ഞിട്ടുള്ളൂവെന്ന് ഗാംഗുലി ഓര്‍മ്മിപ്പിച്ചു. ഓഗസ്റ്റ് 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍.

പാകിസ്താനെതിരായ മത്സരങ്ങളെ താന്‍ പ്രത്യേകമായി കണ്ടിരുന്നില്ലെന്നും നോക്ക് ഔട്ട് മത്സരങ്ങളില്‍ മാത്രം സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി. വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ തുടങ്ങിയ പരിചയ സമ്പന്നരായ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു കളിക്കാരന് മാത്രം മത്സരത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു. മത്സരം എന്നത് ടീം വര്‍ക്കാണ്. പാക് നിരയിലെ ഷഹീന്‍ അഫ്രീദിയുടെ അഭാവം പോലെ തന്നെ ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബൂമ്ര ഇല്ലെന്നും ഗാംഗുലി ഓര്‍മ്മിപ്പിച്ചു. വിരാട് കോഹ്ലി ഉടന്‍ തന്നെ ഫോമിലേയ്ക്ക് മടങ്ങിയെത്തുമെന്നും ഗാംഗുലി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 

മുന്നില്‍ ഒരേയൊരു താരം മാത്രം: അപൂര്‍വ്വ റെക്കോര്‍ഡിനരികെ വിരാട് കോഹ്ലി 

ഏഷ്യാ കപ്പിന് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീം കഠിന പരിശീലനത്തിലാണ്. ഓഗസ്റ്റ് 28ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനെതിരെ ഇറങ്ങുമ്പോള്‍ വിരാട് കോഹ്ലി അപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയാകും. 

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലിയെ തേടിയെത്തുക. 2020ല്‍ ന്യൂസിലന്‍ഡിന്റെ റോസ് ടെയ്‌ലര്‍ മാത്രമാണ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. ടെയ്‌ലര്‍ക്ക് ശേഷം മറ്റാര്‍ക്കും ഈ നേട്ടം എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടില്ല. 

അതേസമയം, ഏകദേശം അഞ്ച് ആഴ്ചത്തോളമായി കോഹ്ലി വിശ്രമത്തിലാണ്. ഇംഗ്ലണ്ട് പര്യടനത്തിലാണ് കോഹ്ലി അവസാനമായി കളിച്ചത്. ഇതിന് ശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ പര്യടനങ്ങളില്‍ നിന്ന് കോഹ്ലി വിട്ടുനിന്നിരുന്നു. ഏഷ്യാ കപ്പ് മത്സരങ്ങളില്‍ 60ന് മുകളില്‍ ശരാശരിയുള്ള കോഹ്ലിയില്‍ നിന്നും ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. 

ഈ വര്‍ഷം ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കെ വിരാട് കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഏഷ്യാ കപ്പ് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലുമാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. പതിവുപോലെ മൂന്നാമനായാകും കോഹ്ലി ഇറങ്ങുക. പരമ്പരയില്‍ 374 റണസ് നേടാനായാല്‍ ടി20 ക്രിക്കറ്റില്‍ 11,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലാകും.

ഷഹീദ് അഫ്രീദിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഹിറ്റ്മാന്‍: പാകിസ്താനെതിരെ എങ്കില്‍ ഇരട്ടി മധുരം! 

ഏഷ്യാ കപ്പിനൊരുങ്ങുന്ന രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് രണ്ട് അപൂര്‍വ റെക്കോര്‍ഡുകള്‍. ഓഗസ്റ്റ് 28ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മത്സരത്തില്‍ മുന്‍ പാകിസ്താന്‍ താരം ഷഹീദ് അഫ്രീദിയുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള സുവര്‍ണാവസരമാണ് രോഹിത്തിന് ലഭിച്ചിരിക്കുന്നത്. 

ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന താരമെന്ന റെക്കോര്‍ഡ് നിലവില്‍ ഷഹീദ് അഫ്രീദിയുടെ പേരിലാണ്. 27 മത്സരങ്ങളില്‍ നിന്നും 26 സിക്‌സറുകളാണ് അഫ്രീദി നേടിയത്. മൂന്നാം സ്ഥാനത്തുള്ള രോഹിത്തിന് വെറും 6 സിക്‌സറുകള്‍ കൂടി നേടാനായാല്‍ അഫ്രീദിയുടെ റെക്കോര്‍ഡ് മറികടക്കാം. ചിരവൈരികളായ പാകിസ്താനെതിരെ 6 സിക്‌സറുകള്‍ നേടാനായാല്‍ രോഹിത്തിന്റെ നേട്ടം ഇരട്ടി മധുരമായി മാറുകയും ചെയ്യും. 25 മത്സരങ്ങളില്‍ നിന്ന് 23 സിക്‌സറുകള്‍ നേടിയ മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയാണ് രണ്ടാമത്. 

പാകിസ്താനെതിരായ ട്വന്റി 20 മത്സരത്തില്‍ ആദ്യമായാണ് രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കുക എന്ന സവിശേഷതയുമുണ്ട്. ഏഷ്യാ കപ്പില്‍ 1000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രോഹിത്തിന് കയ്യെത്തും ദൂരത്തുണ്ട്. 27 മത്സരങ്ങളില്‍ നിന്നും 883 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 23 മത്സരങ്ങളില്‍ നിന്ന് 971 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ മുന്നിലുള്ളത്.

Post a Comment

Previous Post Next Post