(www.kl14onlinenews.com)
(04-May -2022)
എറണാകുളം: കെ.എസ് അരുൺ കുമാറിനെ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് അരുൺകുമാർ. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ സജീവ സാന്നിധ്യമായ അരുൺകുമാർ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. 20,000ത്തിൽപ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്‌പെഷ്യൽ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുൺ കുമാർ മണ്ഡലത്തിൽ സജീവമാണ്. തെരഞ്ഞെടുപ്പിന് അധിക നാളുകളില്ല എന്നതുകൊണ്ടുതന്നെ ഒരു പുതിയ മുഖത്തെ ഇറക്കി പരീക്ഷണത്തിന് തയ്യാറാകില്ലെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു.
സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ, ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാർത്ഥിയാണ് കെ എസ് അരുൺകുമാർ.
ഭാരത് മാതാ കോളജ് മുൻ അധ്യാപിക കൂടിയായ കൊച്ചുറാണി ജോസഫ്, കൊച്ചി മേയർ എം അനിൽകുമാർ എന്നിവരുടെ പേരുകളാണ് അരുൺകുമാറിനൊപ്പം പരിഗണനയിലുണ്ടായിരുന്നത്.
നാളെ തിരുവനന്തപുരത്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകും. ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനാണ് മണ്ഡലത്തിന്റെ പൂർണ മേൽനോട്ട ചുമതല. അമേരിക്കയിൽ നിന്ന് ഈ മാസം പത്തിന് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സാർത്ഥം അമേരിക്കയിൽ തുടർന്നേക്കും
Post a Comment