യുദ്ധഭീതി ആശങ്കയൊഴിയുന്നു:
സ്വര്‍ണ, എണ്ണ നിരക്കുകള്‍ കുറഞ്ഞു
മുംബൈ :
ഇറാനെതിരെ തുടരാക്രമണം ഉണ്ടാകില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണ വില കുറഞ്ഞു. ക്രൂഡ് ഓയില്‍ ഇന്നലെ ബാരലിന് 70ല്‍ നിന്നും ഇടിഞ്ഞ് 65 ഡോളറായിരുന്നു. സ്വര്‍ണ വിലയും ഇന്ന് കുറഞ്ഞു.
ഇറാന്‍ സൈനിക ജനറലിനെ യു.എസ് കൊന്നതിന് പിന്നാലെ 70 ഡോളര്‍ പിന്നിട്ടിരുന്നു എണ്ണ വില. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഇതിന് ഇറാന്‍ തിരിച്ചടി നല്‍കിയതോടെ സ്വര്‍ണ വിലയും ഉയര്‍ന്നു. എന്നാല്‍ ഇനി തുടരാക്രമണത്തിന് ഇല്ലെന്ന യുഎസ് പ്രഖ്യാപനത്തോടെ അസംസ്കൃത ക്രൂഡ് ഓയില്‍ വില അഞ്ച് ഡോളര്‍ ഇടിഞ്ഞ് അറുപത്തി അഞ്ചിലെത്തി. എങ്കിലും വിപണിയില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇന്ന് വിലയില്‍ 0.50 വര്‍ധനവുണ്ട്.
കുത്തനെ ഉയര്‍ന്ന സ്വര്‍ണത്തിന്റെ കുതിപ്പും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില സ്വര്‍ണത്തിന് പവന്‍ വില 29680 ആണ്. വില ഉയര്‍ന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചതും സ്വര്‍ണ വില ഇടിയാന്‍ കാരണമായി.
അതേസമയം യുദ്ധഭീതി ഒഴിഞ്ഞെങ്കിലും ഇന്നും ഇറാഖിലെ ബഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായി. ബഗ്ദാദിലെ സുരക്ഷാ മേഖലക്ക് സമീപമാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. യു.എസ് എംബസിക്ക് 100 മീറ്റര്‍ അടുത്തായി രണ്ട് റോക്കറ്റുകള്‍ പതിച്ചെന്ന് റിപ്പോര്‍ട്ടുകൾ. ആക്രമണം നടന്നതായി ഇറാഖ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആളപായമില്ലെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.
إرسال تعليق