(www.kl14onlinenews.com)
(13-Mar-2025)
ചാമ്പ്യൻസ് ട്രോഫി വിജയകരമായി സംഘടിപ്പിച്ചതിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നന്ദി അറിയിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ചാമ്പ്യൻസ് ട്രോഫി വിജയമാക്കിയ പാക് ക്രിക്കറ്റ് ബോർഡിനും ഭരണകൂടത്തിനും രാജ്യത്തെ ജനങ്ങൾക്കും ഐസിസി നന്ദി പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി സമ്മാനവേദിയിൽ പാക് പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ വിവാദം നടക്കവെയാണ് ഐസിസിയുടെ ഔദ്യോഗിക നന്ദിപ്രകടനം. 1996 ന് ശേഷം ആദ്യമായി പാകിസ്ഥാനിലേക്ക് തിരികെയെത്തിയ ഐസിസി ടൂർണമെന്റ് കൂടിയായിരുന്നു ഇത്.
കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ മൂന്ന് നഗരങ്ങളിലായി ആകെ 15 മത്സരങ്ങൾ നടന്നു. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടന്നത്. ആഭ്യന്തര കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിട്ടുനിന്നപ്പോൾ ഐസിസി ഇന്ത്യയുടെ വേദി ദുബായിലേക്ക് മാറ്റുകയായിരുന്നു.
ചാംപ്യന്‍സ് ട്രോഫി സമ്മാനദാന ചടങ്ങില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികള്‍ ഇല്ലാതിരുന്ന സംഭവത്തില്‍ പ്രതികരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ചാംപ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് കിരീടം സമ്മാനിക്കുന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ പാകിസ്ഥാൻ ക്രിക്കറ്റിന്റെ പ്രതിനിധികള്‍ ഇല്ലാതിരുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കിരീടം നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് മെഡലുകളും ട്രോഫിയും സമ്മാനിക്കുമ്പോഴും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും സെക്രട്ടറി ദേവജിത്ത് സൈക്കിയയും ഐസിസി ചെയര്‍മാന്‍ ജയ് ഷായും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഡയറക്ടര്‍ റോജര്‍ ട്വോസും മാത്രമാണ് വേദിയിലുണ്ടായിരുന്നത്.
ആതിഥേയരെന്ന നിലയില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാരവാഹികള്‍ ട്രോഫി വിതരണ സമയത്ത് വേദിയില്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ ഇന്ത്യ കപ്പ് നേടിയതോടെ ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ഉള്‍പ്പെടെ പിസിബിയുടെ ഭാരവാഹികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനെതിരെ മുന്‍ താരങ്ങളും ആരാധകരുമെല്ലാം രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ വിശദീകരണവുമായി ഐസിസി രംഗത്തെത്തിയത്
‘മിസ്റ്റര്‍ നഖ്വി ദുബായിലേക്ക് എത്തിയിരുന്നില്ല. ധാരണ പ്രകാരം ട്രോഫി അവതരണത്തിനായി ഭാരവാഹികളെ മാത്രമേ വിളിക്കാന്‍ കഴിയൂ. പക്ഷേ പിസിബിയില്‍ നിന്ന് ഒരു ഭാരവാഹിയും അതിനായി ലഭ്യമായിരുന്നില്ല,’ ഐസിസി വക്താവ് വിശദീകരിച്ചു. അതിനിടെ സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ ഇതിഹാസം ഷുഹൈബ് അക്തര്‍ അടക്കം രംഗത്തെത്തിയിരുന്നു. ചാംപ്യന്‍സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യയ്ക്ക് ട്രോഫി സമ്മാനിക്കാന്‍ പിസിബിയുടെ ഒരു പ്രതിനിധി ഉണ്ടായിരിക്കണമായിരുന്നു എന്നാണ് അക്തര്‍ പറഞ്ഞിരുന്നത്.
Post a Comment