(www.kl14onlinenews.com)
(11-Feb-2025)
കൊച്ചി: അധിക ചാർജ് ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുല്ലേപ്പടിയിലേക്ക് പോയതിനാണ് ഡ്രൈവർ അധിക ചാർജ് ഈടാക്കിയത്. മീറ്റർ പ്രകാരമുള്ള 46 രൂപക്ക് പകരം 80 രൂപയാണ് വാങ്ങിയത്. കോഴിക്കോട് കടലുണ്ടി സ്വദേശികളായ കുടുംബം ഗതാഗത വകുപ്പ് കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്നാണ് ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുല്ലേപ്പടിയിലേക്ക് എത്രയാകും എന്ന് ചോദിച്ചപ്പോൾ ഒരു ഡ്രൈവർ പറഞ്ഞത് 100 രൂപ വേണമെന്നാണ്. ഗതാഗത കുരുക്കാണ് കാരണമായി പറഞ്ഞത്. തുടർന്ന് മറ്റൊരു ഡ്രൈവറോട് ചോദിച്ചപ്പോൾ 80 രൂപ എന്ന് പറഞ്ഞു. എന്നാൽ സ്ഥലത്തെത്തിയപ്പോൾ മീറ്ററിൽ കാണിച്ചത് 46 രൂപ മാത്രം. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഡ്രൈവർ മോശമായി സംസാരിച്ചെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് ആർടിഒ ഡ്രൈവർ പി കെ സോളിയെ വിളിച്ചുവരുത്തി. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നിയമ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടു.
إرسال تعليق