കേരളം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു; വയനാട് ടൗൺഷിപ്പ് ഒരുവർഷത്തിനുള്ളിൽ: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ

(www.kl14onlinenews.com)
(17-jan-2025)

കേരളം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു; വയനാട് ടൗൺഷിപ്പ് ഒരുവർഷത്തിനുള്ളിൽ: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകള്‍ കുറഞ്ഞതും പ്രതിസന്ധിയായി. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൗണ്‍ഷിപ് നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും നിയമസഭയില്‍ ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തിൽ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്. രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിനാണു തുടക്കമായത്. മാര്‍ച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരും.

നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ പറഞ്ഞു. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണ് ലക്ഷ്യം. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണ്. പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാർജനം തുടങ്ങിയവയ്ക്കാണ് മുന്‍ഗണന. സാമൂഹിക സുരക്ഷ ശക്തമാണ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസം സര്‍ക്കാരിന്റെ കടമയാണ്. ഒരു വര്‍ഷത്തിനകം ടൗണ്‍ഷിപ്പ് നിർമിക്കും

10 വര്‍ഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായി. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. 6,40,004 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങി. ദേശീയപാത വികസനം പുരോഗമിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാനം വന്‍ പുരോഗതി നേടി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ്’ ഗവര്‍ണര്‍ വ്യക്തമാക്കി.

20 മുതൽ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയും മറുപടിയുമാണ് സഭയുടെ കാര്യപരിപാടി. ഈ ദിവസങ്ങളിൽ ചോദ്യോത്തരവേളയില്ലാതെ ശൂന്യവേളയോടെയായിരിക്കും സഭ തുടങ്ങുക. സഭാ ജീവനക്കാർ അന്താരാഷ്ട്ര പുസ്തകോത്സവ തിരക്കിലായതിനെ തുടർന്നുണ്ടായ അസൗകര്യം കാരണമാണ് മൂന്നുദിവസങ്ങളിൽ ചോദ്യോത്തരവേള ഒഴിവാക്കിയത്.

23ന് സഭ സമ്മേളനത്തിന്‍റെ ആദ്യ സെഷൻ പിരിയും. ഇടവേളക്കുശേഷം ഫെബ്രുവരി ഏഴിന് ബജറ്റ് അവതരണത്തിനായി സഭ വീണ്ടുംചേരും. ഫെബ്രുവരി 10 മുതൽ 12 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. 13ന് 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും. മാർച്ച് 28നാണ് സഭ പിരിയുക. സർവകലാശാല നിയമഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകൾ സഭയിൽ അവതരിപ്പിക്കും

Post a Comment

أحدث أقدم