അന്ന് പണം കൊടുത്ത് ജയിലിൽ കിടന്നു, ഇന്ന് ശരിക്കും ജയിലില്‍! ബോചെയുടെ ജയിൽ ടൂറിസം 2018ൽ

(www.kl14onlinenews.com)
(10-jan-2025)

അന്ന് പണം കൊടുത്ത് ജയിലിൽ കിടന്നു, ഇന്ന് ശരിക്കും ജയിലില്‍! ബോചെയുടെ ജയിൽ ടൂറിസം 2018ൽ
കൊച്ചി :
നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂർ ഇപ്പോൾ കാക്കനാട് ജയിലിലാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുറിയിൽ വെച്ച് ജാമ്യം തള്ളിയത് അറിഞ്ഞ് തല കറങ്ങിയ ബോബി ചെമ്മണ്ണൂർ വർഷങ്ങൾക്ക് മുമ്പ് ജയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിച്ചയാളായിരുന്നുവെന്ന് കേട്ടാൽ വിശ്വാസിക്കാനാവില്ല. എന്നാൽ ഇപ്പോൾ ബോബി ചെമ്മണ്ണൂർ ജയിൽപ്പുള്ളിയായി ജീവിച്ച സമയത്തെ ചിത്രങ്ങൾ ഒരിക്കൽ കൂടി വൈറലായിരിക്കുകയാണ്.

2018 ല്‍ തെലങ്കാനയുടെ ഫീല്‍ ദി ടൂറിസം പദ്ധതിയുടെ ഭാഗാമായാണ് സംഗറെഡി ഹെറിറ്റേജ് ജയിലില്‍ കഴിയാന്‍ ബോബി ചെമ്മണ്ണൂരിന് അവസരം ലഭിച്ചത്. 500 രൂപ ഫീസ് അടച്ചാണ് അന്ന് ബോബി ചെമ്മണ്ണൂര്‍ ഫീല്‍ ദി ജയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായത്.

സാധാരണ തടവുകാരെ പോലെ വേഷം ധരിച്ച്, അവര്‍ കഴിക്കുന്ന ഭക്ഷണവും കഴിച്ച്, തടവുകാര്‍ക്ക് ജയില്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ള ജോലിയും ചെയ്താണ് ബോബി ചെമ്മണ്ണൂര്‍ ഈ ആഗ്രഹം നിറവേറ്റിയത്. ജയില്‍ ജീവിതം അറിയാനുള്ള തന്റെ ആഗ്രഹമാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് പിന്നിലെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.

പക്ഷേ അന്ന് കാശ് കൊടുത്ത് ജയില്‍ ജീവിതം ആസ്വദിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് ശരിക്കും ജയിലില്‍ എത്തിയിരിക്കുകയാണ്. ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പതിനാല് ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെതിരെ നടത്തിയത് ലൈംഗിക ചുവയോടെയുള്ള ദ്വയാര്‍ത്ഥ പ്രയോഗം തന്നെയെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ഈ ഘട്ടത്തില്‍ തെളിവുകള്‍ പരിശോധിക്കേണ്ടതില്ല. ബോബി ചെമ്മണ്ണൂര്‍ സാക്ഷികളെ സ്വാധീനിക്കാനും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ജയിലിന് മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോട് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ ആവര്‍ത്തിച്ചു. നേരത്തെ അറസ്റ്റിലായപ്പോഴും കോടതിയിലേക്ക് കൊണ്ടുപോയപ്പോഴും ഇതേ നിലപാടാണ് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരുന്നത്.

ബോചെ ഹൈക്കോടതിയിലേക്ക്

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂർ. ബോബി ചെമ്മണ്ണൂർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.

ഇന്നലെയാണ് ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിങ് തന്ത്രം മാത്രമായിരുന്നു. അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ല. താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയിൽ വാദിച്ചു.

Post a Comment

Previous Post Next Post