ഇൻഷുറൻസ് പോലും ഇല്ലാത്തത് 'ഞെട്ടിച്ചു'; റീൽ ചിത്രീകരണത്തിനിടെ യുവാവ് മരിച്ചതിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

(www.kl14onlinenews.com)
(13-Dec-2024)

ഇൻഷുറൻസ് പോലും ഇല്ലാത്തത് 'ഞെട്ടിച്ചു'; റീൽ ചിത്രീകരണത്തിനിടെ യുവാവ് മരിച്ചതിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

കോഴിക്കോട് റീൽ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ചതിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. അപകടമുണ്ടാക്കിയ വാഹനത്തിന് ഇൻഷുറൻസ് പോലും ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം ദൗർഭാഗ്യകരമെന്നും ഹൈക്കോടതി പ്രതികരിച്ചു.

കോഴിക്കോട്ടെ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചിരുന്നു. വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർക്കെതിരെയാണ് നടപടി. ആൽവിനെ ഇടിച്ച ബെൻസ് കാറിന്‍റെ ആർസിയും റദാക്കും.

രണ്ടു പേർക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് കൂടാതെ ആൽവിനെ ഇടിച്ച ബെൻസ് കാറിന് ടാക്സും അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇൻഷുറൻസ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിന്‍റെ രേഖകൾ ഹാജരാക്കാൻ സാബിതിന് നിർദേശം നൽകി.

ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.

രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു.

കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്.

രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ദാരുണാന്ത്യം.

വടകര തണ്ണീർപ്പന്തൽ സ്വദേശി തച്ചിലേരി താഴക്കുനി (വേളത്ത്) സുരേഷ്ബാബുവിന്റെയും ബിന്ദുവിന്‍റെയും ഏകമകനാണ് ആൽവിൻ. ആൽവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ നിരവധി പേരാണ് വീട്ടിലെത്തിയത്

Post a Comment

Previous Post Next Post