(www.kl14onlinenews.com)
(16-Dec-2024)
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള കർമ്മ പരിപാടികൾ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ജില്ലാ പൊലീസ് മേധാവിമാർ, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തിൽ പങ്കെടുക്കും.
കർശന പരിശോധന
റോഡപകടങ്ങൾ കുറയ്ക്കാൻ ഗതാഗതവകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാഹനപരിശോധനയും, മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനുമായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബ്ലാക്ക് സ്‌പോർട്ടുകൾ കേന്ദ്രീകരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്ന പദ്ധതിയാണ് ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്നത്.
ദേശീയ പാത ഉദ്യോഗസ്ഥരുടെ യോഗം നാളെ
അപകടമേഖലകൾ കണ്ടെത്തി കുറയ്ക്കുന്നതിന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് ദേശീയ പാത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം നാളെ ചേരും. വളവ് നികത്തൽ ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.
അപകട മേഖല കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാൻ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടും. ഇതിൽ തീരുമാനമായില്ലെങ്കിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ പണം ഉപയോഗിച്ച് പ്രാരംഭ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.
അതേസമയം, പാലക്കാട് പനയമ്പാടത്ത് അപകടവുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത സുരക്ഷ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് ജില്ലാ കലക്ടർക്ക് കൈമാറും. പനയമ്പാടത്ത് സ്ഥിരം മീഡിയൻ സ്ഥാപിക്കണം, ചുവന്ന സിഗ്നൽ ഫ്ളാഷ് ലൈറ്റുകൾ, വേഗത കുറയ്ക്കാനുള്ള ബാരിയർ റിമ്പിൾ സ്ട്രിപ്പ്, റോഡ് സ്റ്റഡ്, റിഫ്ലക്ടർ എന്നിവ ഉടൻ സ്ഥാപിക്കണം, റോഡിൽ മിനുസമുള്ള ഭാഗം പരുക്കനാക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശം. ഇതിനു പുറമെ ഗതാഗത മന്ത്രി സ്ഥലം സന്ദർശിച്ച ശേഷം നൽകിയ നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
Post a Comment