സുവര്‍ണക്ഷേത്രത്തില്‍വച്ച് അകാലിദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

(www.kl14onlinenews.com)
(04-Dec-2024)

സുവര്‍ണക്ഷേത്രത്തില്‍വച്ച് അകാലിദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഛണ്ഡിഗഡ്: ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനെ വധിക്കാൻ ശ്രമം. അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തിൽ വച്ചാണ് വധശ്രമമുണ്ടായത്. തീവ്രവാദ ഗ്രൂപ്പായ ഖാലിസ്ഥാൻ ലിബറേഷൻ ആർമിയിലെ അംഗമായ നരെയ്ൻ സിങ് ചൗര എന്ന അക്രമി സുഖ്ബീറിനുനേരെ വെടിയുതിർക്കുകയായിരുന്നു.

സുഖ്ബീര്‍ സിങ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. 2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, രണ്ടുദിവസം കാവല്‍ നിൽക്കണം, കഴുത്തിൽ പ്ലക്കാർഡ് ധരിക്കണം, കൈയിൽ കുന്തം കരുതണം തുടങ്ങിയവയായിരുന്നു ശിക്ഷ. ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.

സുഖ്ബീര്‍ സിങ് ബാദലിന് അടുത്തേക്കെത്തിയ അക്രമി തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. അക്രമിയെ ഉടൻ തന്നെ സുഖ്ബീര്‍ സിങ്ങിന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തിയതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. പ്രവേശന കവാടത്തിന്‍റെ ചുവരിലാണ് വെടിയേറ്റതെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post