(www.kl14onlinenews.com)
(20-Dec-2024)
തുരുവനന്തപുരം: ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടികൾ തുടങ്ങാൻ സർക്കാർ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസത്തിന് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളിൽ സർക്കാർ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങൾ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോർട്ട് ലഭിച്ച ഒൻപത് പ്ലാന്റേഷനുകളിൽ നിന്നും നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിൽ ടൗൺഷിപ്പുക്കൾ നിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ.
ടൗൺഷിപ്പ് ആശയത്തിന് സർവകക്ഷി യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ധാരണ. ഭൂമി വില സംബന്ധിച്ച് ആശങ്കയുള്ളതിനാലാവാം എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചത്. എന്നാൽ ഇതിൽ കാലതാമസമില്ലാതെ അനുകൂല വിധി കോടതിയിൽ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഭൂമിയ്ക്ക് നഷ്ട പരിഹാരം നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി അനുമതി ലഭിച്ചാൽ ഉടൻ ഭൂമി വാങ്ങാനുള്ള നടപടി സ്വീകരിക്കും. പുനരധിവാസ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുപ്പത്തിയെട്ട് ഏജൻസികൾ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്പോൺസർഷിപ്പിന് സന്നദ്ധത അറിയിച്ച സംസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
Post a Comment