(www.kl14onlinenews.com)
(23-October -2024)
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (DMK) പിൻവലിച്ചു. ചേലക്കരയിലെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന വിഷയത്തിൽ ഇനി ഒരു ചർച്ചയ്ക്ക് തന്നെ ഇല്ലെന്നും വ്യക്തമാക്കിയ അൻവർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ അപമാനിച്ചെന്നും കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അൻവർ വേദിയിൽ പറഞ്ഞു. ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിൻ്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചത്. വയനാട് രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ കൊടിപോലും ഒഴിവാക്കി മുസ്‌ലിം ലീഗ് ത്യാഗം ചെയ്തു. മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ഡി എം കെ സർവേ നടത്തി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം പകുതി കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നില്ല. സരിൻ്റെ സ്ഥാനാർത്ഥിത്വം കൂടെയുള്ളവർ പലരും അംഗീകരിക്കുന്നില്ല.
കോൺഗ്രസിൽ നിന്നും വോട്ടു ബിജെപിയിലേക്ക് പോകും. പാലക്കാട്ടെ മുസ്ലീം വോട്ടർമാർക്ക് യുഡിഎഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബിജെപിയുടെ പേരു പറഞ്ഞ് മുസ്ലീം വോട്ടർമാരെ കബളിപ്പിക്കുകയാണ്. കോൺഗ്രസുകാരെക്കാളും സഹായിക്കുന്നത് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണ കുമാറാണെന്നും മുസ്ലീം വോട്ടർമാർ പറയുന്നതാണ് സർവേ ഫലം.
രാഹുൽ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കാല് പിടിച്ച് പറയുകയാണ്. ഇല്ലങ്കിൽ സ്ഥിതി മോശമാവും. ചേലക്കരയിൽ ഡി എം കെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ചേലക്കരയിലുള്ളത് പിണറായിസമാണ്. അതിനെ തടയാൻ എൻ കെ സുധീറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് യു ഡി എഫിനോട് കെഞ്ചി പറഞ്ഞു. ചേലക്കരയിൽ ഇനി ചർച്ചയില്ലെന്നും അൻവർ വ്യക്തമാക്കി.
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്നായിരുന്നു കോൺഗ്രസിനോട് അൻവർ ആവശ്യപ്പെട്ടിരുന്നു. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞുവെന്നും, പിണറായിസം ഇല്ലാതാക്കാൻ ഒന്നിച്ചു നിൽക്കണമെന്നും അൻവർ പറഞ്ഞു
എന്നാൽ, എഐസിസി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കാനാണ് അൻവർ പറയുന്നതെന്നും, അൻവറിന്റെ പിറകെ നടക്കാൻ യുഡിഎഫിനെ കിട്ടില്ല എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്. വേണമെങ്കിൽ അവര്‍ക്ക് സ്ഥാനാർത്ഥിയെ പിൻവലിക്കാം. അൻവറിന്റെ സ്ഥാനാർത്ഥികൾ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും സതീശൻ നിലപാട് അറിയിച്ചിരുന്നു.
Post a Comment