ഹൃദയഭേദകം: ശ്രുതിയ്‌ക്കൊപ്പം നാടുണ്ടെന്ന് മുഖ്യമന്ത്രി

(www.kl14onlinenews.com)
(12-Sep -2024)

ഹൃദയഭേദകം: ശ്രുതിയ്‌ക്കൊപ്പം നാടുണ്ടെന്ന് മുഖ്യമന്ത്രി
കൽപ്പറ്റ: ഉരുൾ നൽകിയ തീരാവേദനയിൽ ഒരുകണ്ണി കൂടി നൽകി ശ്രുതിയെ തനിച്ചാക്കി ജെൻസനും യാത്രയാകുമ്പോൾ ഉള്ളുപിടഞ്ഞ് നാട്. ശ്രുതിയുടെ പ്രതിശ്രുത വരൻ ജിൻസണിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമാണ് എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ശ്രുതിക്കുണ്ടായ നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് ഇപ്പോൾ നൽകാനാവുകയെന്നും മുഖ്യമന്ത്രി കുറിച്ചു.

നാട് മുഴുവൻ കുടെയുണ്ടാകുമെന്നാണ് റവന്യുമന്ത്രി കെ രാജൻ ഫെയ്‌സ് ബുക്കിൽ കുറിച്ചത്. ശ്രുതിയുടെയും ജെൻസന്റെയും കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. ഈ നാട് ഒന്നാകെ കുടെയുണ്ടാകും എന്ന് മാത്രമേ പറയാൻ കഴിയുന്നുള്ളു-മന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി,വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരും ജെൻസന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്ന് നടൻ മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.ശ്രുതിയ്ക്കും ജെൻസൻെറ പ്രിയപ്പെട്ടവർക്കും സഹനത്തിൻറ വലിയൊരു ശക്തി ലഭിക്കട്ടെയെന്നും നടൻ കുറിച്ചു.ജെൻസൻ എന്നും ഓർമ്മകളിൽ ഉണ്ടാകുമെന്ന് ജെൻസന്റെ ചിത്രം പങ്കുവെച്ച് നടൻ ഫഹദ് ഫാസിൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.

ബുധനാഴ്ച രാത്രി 8.52 ഓടെയാണ് ജെൻസന്റെ മരണം. ശ്രുതിയുടെ ബന്ധുക്കൾ മരിച്ച് 41 ദിവസത്തിന് ശേഷം ഇരുവരുടെയും വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരുന്നതായിരുന്നു കുടുംബം. ഇതിനിടെ ബന്ധുക്കൾക്കൊപ്പം കോഴിക്കോട് കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്.

ഡ്രൈവിങ് സീറ്റിലായിരുന്ന ജെൻസന് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയ ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. എന്നാൽ ശ്രുതിയുടെയും കേരളത്തിന്റെയാകെയും പ്രാർത്ഥനകൾ വിഫലമാക്കി രാത്രി യുവാവ് മരണത്തിന് കീഴടങ്ങി.

Post a Comment

أحدث أقدم