(www.kl14onlinenews.com)
(05-Sep -2024)
കൊച്ചി: ലൈംഗീകാതിക്രമ കേസിൽ നടന്‍ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നും വ്യവസ്ഥയുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസെടുത്തത്.
13 വർഷം മുൻപ് നടന്ന സംഭവത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് നടിയുടെ ശ്രമമെന്നായിരുന്നു മുകേഷിൻ്റെ വാദം. താരസംഘടന അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. പീഡന പരാതിയിൽ ലോയേഴ്സ് കോൺഗ്രസ് നേതാവ് വി.എസ്. ചന്ദ്രശേഖരൻ്റെ ജാമ്യ ഹർജി വാദത്തിനായി ശനിയാഴ്ചത്തേക്ക് മാറ്റി.
നടിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ചന്ദ്രശേഖരനെതിരെ പൊലിസ് കേസെടുത്തു. സുഹൃത്ത് വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. കേസെടുത്ത വിവരം പൊലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മുകേഷ്, ഇടവേള ബാബു, വി.എസ്. ചന്ദ്രശേഖരന്‍ എന്നിവർക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുകേഷിനെതിരെ ഗുരുതര ആരോപണമാണ് ജൂനിയർ ആർട്ടിസ്റ്റ് ഉന്നയിച്ചത്. 'കലണ്ടര്‍' എന്ന സിനിമയുടെ സെറ്റിൽവച്ചാണ് മുകേഷിനെ പരിചയപ്പെടുന്നത്. വൈറ്റിലയിൽ ഫ്ലാറ്റുണ്ട്. വരണമെന്നാണ് മുകേഷ് പറഞ്ഞത്. 'നാടകമേ ഉലകം' എന്ന വിജി തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്‍റെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയില്‍ വന്ന് വാതിലില്‍ മുട്ടി. പിന്നീട് അകത്തേക്ക് കയറി. എന്നെ കിടക്കയിലേക്ക് ബലമായി പിടിച്ച് കിടത്തി. പെട്ടെന്ന് തന്നെ താൻ അവിടെനിന്നും ഓടി രക്ഷപ്പെട്ടെന്നും ജൂനിയർ ആർട്ടിസ്റ്റ് ആരോപിച്ചിരുന്നു.
ലൈംഗികാതിക്രമ പരാതി; മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം
Post a Comment