(www.kl14onlinenews.com)
(07-Sep -2024)
തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ. സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാമ്പിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു നേരത്തെപ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.
അജിത് കുമാറിനെ ആർഎസ്എസ് നേതാവിനെ കാണാൻ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത്. പുരം കലക്കിയതിൽ ജ്യൂഡീഷ്യൽ അന്വേഷണം വേണം. മുരളീധരൻ പറഞ്ഞു. കുടിക്കാഴ്ച നടന്നിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ പറഞ്ഞു.ഇതിന്റെ വസ്തുത പുറത്തുവരട്ടെ അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച പി.വി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും. രാവിലെ മലപ്പുറത്തെത്തി തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസായിരിക്കും പി വി.അൻവറിന്റെ മൊഴിയെടുക്കുക. ശനിയാഴ്ച മൊഴിയെടുക്കാൻ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്ന് പിവി അൻവർ വെള്ളയാഴ്ച പറഞ്ഞിരുന്നു. പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും അൻവർ പറഞ്ഞു.
ഇടത് എംഎൽഎ പിവി അൻവറിനു പിന്നാലെ എഡിജിപി എംആർ അജിത്കുമാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആര്‍എസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ അജിത് കുമാറിനെ പറഞ്ഞയച്ചെന്നും ഇരുവരും തമ്മിൽ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും വിഡി സതീശൻ ആരോപിച്ചു. പൂരത്തിനിടെ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി ഇടപെട്ടില്ലെന്നും തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രിയുടെ അറിവോടെ എഡിജിപി ഇടപെട്ടുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
"വിവരങ്ങൾ പുറത്തുവരാൻ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കണം. ആർഎസ്എസ് ബന്ധം ഉള്ളത് കൊണ്ടാണ് എഡിജിപി അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ഇലക്ഷന് ശേഷം ഇഡി എവിടെ?, കരുവന്നൂർ ബാങ്ക് അന്വേഷണം എവിടെയാണ്? എഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് പേടിയാണ്.
ഹയാത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടു. തിരുവനന്തപുരം ജില്ലയിലെ ആർഎസ്എസ് നേതാവ് ഇടനിലക്കാരനായി. ഊരി പിടിച്ച വാളിൻ്റെ ഇടയിൽ കൂടെ നടന്ന മുഖ്യമന്ത്രി എന്തിന് കീഴ് ഉദ്യോഗസ്ഥരെ ഭയക്കുന്നുവെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
إرسال تعليق