നെപ്പൊ കിഡ്! പാക് വിക്കറ്റ് കീപ്പര്‍ അസം ഖാനെതിരെ പരിഹാസം; സംഭവം ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തിന് പിന്നാലെ

(www.kl14onlinenews.com)
(31-May-2024)

നെപ്പൊ കിഡ്! പാക് വിക്കറ്റ് കീപ്പര്‍ അസം ഖാനെതിരെ പരിഹാസം; സംഭവം ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തിന് പിന്നാലെ
ലണ്ടന്‍: പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ അസം ഖാനാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മോയിന്‍ ഖാന്റെ മകനാണ് 25കാരന്‍. ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെട്ട താരം കടുത്ത വിമര്‍ശനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്നലെ ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു താരം. 13 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിച്ച അസം ഇതുവരെ നേടിയത് വെറും 88 റണ്‍സ്. അയര്‍ലന്‍ഡിനെതിരെ പുറത്താവാതെ നേടിയ 88 റണ്‍സാണ് അസം ഖാന്റെ ഉയര്‍ന്ന സ്‌കോര്‍. 9.77 ശരാശരി. സ്‌ട്രൈക്ക് റേറ്റ് 135.38.

എങ്ങനെയാണ് ഇത്രയും മോശം കണക്കുകളുള്ള ഒരു താരം പാകിസ്ഥാന്‍ ടീമില്‍ തുടരുന്നതെന്നാണ് പാക് ആരാധകര്‍ ചോദിക്കുന്നത്. ടി20 ലോകകപ്പിനുള്ള പാക് ടീമില്‍ ഉള്‍പ്പെട്ടത് മോയീന്‍ ഖാന്റെ മകനായതുകൊണ്ട് മാത്രമാണെന്നാണ് ഒരു വാദം. നെപ്പോട്ടിസം, അത്ര തന്നെ. ഇന്നലെ ഇംഗ്ലണ്ടിനെതിരെ മോശം പ്രകടനം പുറത്തെടുത്തതോടെയാണ് അസം ഖാന്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ബാറ്റിംഗില്‍ മാത്രമല്ല, വിക്കറ്റ് കീപ്പിംഗിലും മോശം പ്രകടനം.

അനായാസമായ രണ്ട് ക്യാച്ചുകളാണ് അസം ഖാന്‍ വിട്ടുകളഞ്ഞത്. ആദ്യം മുഹമ്മദ് ആമിറിന്റെ പന്തില്‍ ഫിള്‍ സാള്‍ട്ടിനേയും പിന്നീട് ഹാരിസ് റൗഫിന്റെ പന്തില്‍ വില്‍ ജാക്‌സിനേയും താരം വിട്ടുകളഞ്ഞു
ബാറ്റിംഗിനെത്തിയപ്പോള്‍ അഞ്ചാം പന്തില്‍ തന്നെ അസം ഖാന്‍ മടങ്ങി. മാര്‍ക്ക് വുഡിന്റെ ബൗണ്‍സറില്‍ താരത്തിന് ഒഴിഞ്ഞുമാറാനോ ബാറ്റ് വെക്കാനോ സാധിച്ചില്ല. താരത്തിന്റെ ഗ്ലൗസില്‍ ഉരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലേക്ക്.

താരത്തിനെതിരെ വൻ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ.

ഈ മോശം പ്രകടനത്തോടെയാണ് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായത്. മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്‍ ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. റിസ്‌വാന് ലോകകപ്പില്‍ കീപ്പറാവണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post