എയർഹോസ്റ്റസ് വഴി സ്വർണക്കടത്ത്; ക്യാബിൻ ക്രൂ അറസ്റ്റിൽ

(www.kl14onlinenews.com)
(31-May-2024)

എയർഹോസ്റ്റസ് വഴി സ്വർണക്കടത്ത്; ക്യാബിൻ ക്രൂ അറസ്റ്റിൽ
കണ്ണൂരിൽ ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഹോസ്റ്റസ്(Air Hostess) പിടിയിലായ കേസിൽ പുതിയ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ(Air india express) സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി
സുഹൈലാണ് പിടിയിലായത്.
കഴിഞ്ഞദിവസം അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ കടത്തുസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. സുഹൈലിന് കാബിന്‍ ക്രൂ ആയി പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്. ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി ഡി.ആര്‍.ഐ റിമാന്‍ഡ് അപേക്ഷ നല്‍കും.

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കൊല്‍ക്കത്ത സ്വദേശിനിയായ സുരഭി ഖത്തൂണിനെയാണ് ആദ്യം പിടികൂടിയത്. മസ്‌കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 714 വിമാനത്തിലാണ് കണ്ണൂരിലെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച സുരഭി ഖത്തൂണില്‍നിന്ന് 960 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇതിന് 65 ലക്ഷം രൂപ വിലവരും. നിലവിൽ 14 ദിവസത്തെ റിമാന്‍ഡിലുള്ള സുരഭി കണ്ണൂര്‍ വനിതാ ജയിലിലാണ്.

ഇതിനിടെ സുരഭി സമാനമായ രീതിയിൽ പലതവണ സ്വര്‍ണ്ണം കടത്തിയതായി ഡി.ആര്‍.ഐക്ക് തെളിവുകള്‍ ലഭിച്ചു. മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിന് വിമാനജീവനക്കാര്‍ അറസ്റ്റിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു സുരഭിയുടെ അറസ്റ്റ്. ഇതിന് പിന്നാലെയാണ് ഇതേ കേസിൽ മറ്റൊരു വിമാനജീവനക്കാരൻ പിടിയിലായത്.

സമാനമായ രീതിയിൽ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ യുവതികളുൾപ്പടെയുള്ളവർക്ക് പ്രത്യേക പരിശീലനം നൽകുന്ന സംഘങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഗർഭനിരോധന ഉറയ്ക്കുള്ളിലും സുരക്ഷിതമായി പൊതിഞ്ഞാണ് സ്വർണം ശരീരത്തിനുള്ളിലാക്കുന്നത്. അന്യവസ്തുക്കളെ പുറംതള്ളാൻ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണിക്കൂറുകൾ പിടിച്ചുനിൽക്കാനാണ് പ്രത്യേക പരിശീലനം നൽകുന്നത്.

മിശ്രിത രൂപത്തിലുള്ള സ്വർണം കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊൽക്കത്ത സ്വദേശി സുരഭി റവന്യു ഇൻ്റലിജൻസിൻ്റെ പിടിയിലായത്. കേരളത്തിലെ സ്വർണക്കടത്തുസംഘങ്ങളുമായി സുരഭിക്ക് ബന്ധമുണ്ടെന്ന സംശയവും ഡി.ആർ.ഐ അധികൃതർക്കുണ്ട്. വിദശമായ ചോദ്യംചെയ്യലിൽ ഇക്കാര്യം വ്യക്തമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

നേരത്തേയും സ്വർണക്കടത്തിന് എയർഹോസ്റ്റസുമാർ പിടിയിലായിട്ടുണ്ടെങ്കിലും മലദ്വാരത്തിൽ സ്വ‌ർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ എയർഹോസ്റ്റസ് പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിതെന്ന് ഡി.ആർ.ഐ അറിയിച്ചു.

ഇതുവരെ ശേഖരിച്ച തെളിവുകൾ സൂചിപ്പിക്കുന്നത് ഖാത്തൂൺ നിരവധി തവണ സ്വർണം കടത്തിയെന്നാണ്. കള്ളക്കടത്ത് സംഘത്തിൽ കേരളം കേന്ദ്രീകരിച്ചുള്ള വ്യക്തികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. നേരത്തെയും സുരഭി കാട്ടൂൺ പലതവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

"കണ്ണൂർ വിമാനത്താവളത്തിൽ ഒരു ജീവനക്കാരൻ ഉൾപ്പെട്ട ഒരു സംഭവം കസ്റ്റംസ് അധികൃതർ അന്വേഷിക്കുന്നുണ്ടെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു. ഞങ്ങൾ അന്വേഷണ അധികാരികളുമായി സഹകരിക്കുന്നു," എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.

Post a Comment

Previous Post Next Post