(www.kl14onlinenews.com)
(27-JUN-2024)
മഴ പേടിയിൽ ഇന്ത്യ- ഇംഗ്ലണ്ട് സെമി;
രോഹിത്തിന്റെ 'ബ്ലൂ മെൻ ആർമി'ക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ!
ഗയാന:
ടി20 ലോകകപ്പിൽ തോൽവി അറിയാതെയാണ് ടീം ഇന്ത്യ സെമിയിൽ എത്തിയിരിക്കുന്നത്. രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. വ്യാഴാഴ്ച ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരമെങ്കിലും വെസ്റ്റ് ഇന്‍ഡീസിലെ സമയം അനുസരിച്ച് രാവിലെയാണ് മത്സരം നടക്കുന്നത്.
കാലാവസ്ഥാ പ്രവചനമനുസരിച്ച് വ്യാഴാഴ്ച രാവിലെ ഗയാനയിൽ ശക്തമായി മഴ പെയ്യുമെന്നാണ് സൂചന. ഉച്ചയ്ക്ക് ശേഷം കാറ്റിനും ഇടിമിന്നലോടു കൂടി മഴ പെയ്യുന്നതിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 70 ശതമാനം മഴ പെയ്യുമെന്നാണ് പ്രവചനം.
മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ എന്താകും തുടർ നടപടിയെന്നാണ് ഇന്ത്യൻ ആരാധകരുടെ ആശങ്ക. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിവേഴ്‌സ് ഡേ നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇന്ന് തന്നെ മത്സരം നടത്താൻ പരമാവധി ശ്രമിക്കും. സാധാരണയായി ടി20 മത്സരങ്ങൾ മഴ മുടക്കിയാൽ 60 മിനുട്ട് കട്ട് ഓഫ് ടൈം നല്‍കും. ഇതിന് ശേഷമായിരിക്കും ഫലം തീരുമാനിക്കുക.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ 60 മിനിറ്റിന് പകരമായി, 250 മിനിറ്റാണ് കട്ട് ഓഫ് ടൈം അനുവദിച്ചിരിക്കുന്നത്. ഒരു പന്ത് പോലും എറിയാനാകാത്ത സാഹചര്യത്തിൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇന്ത്യ ഫൈനലിലെത്തും. സൂപ്പര്‍ എട്ടിലെ പൂർണ വിജയം ഇന്ത്യക്ക് നേട്ടമാകും. അതേ സമയം ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് പുറത്താകും.
ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശവാര്‍ത്ത, ഗയാനയില്‍ മഴ തുടങ്ങി
ഗയാന: ടി20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്ത. ഗയാനയില്‍ മഴ പെയ്യാന്‍ തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗയാനയില്‍ മഴ പെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് (പ്രാദേശിക സമയം രാവിലെ 10.30) തുടങ്ങേണ്ട സെമി ഫൈനല്‍ പോരാട്ടത്തിന് 7.30നാണ് ടോസിടേണ്ടത്. ടോസിന് രണ്ട് മണിക്കൂര്‍ മാത്രം ബാക്കിയിരിക്കെയാണ് ഗയാനയില്‍ നേരിയ തോതില്‍ മഴ തുടങ്ങിയത്. ഇതോടെ ടോസ് വൈകാൻ സാധ്യതയുണ്ട്
മത്സരത്തിന് റിസര്‍വ് ഡേ ഇല്ലെങ്കിലും മഴ കാരണം വൈകിയാലും ഓവറുകള്‍ വെട്ടിക്കുറക്കുന്നതിന് 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം എട്ട് മണിക്കാണ് മത്സരം തുടങ്ങേണ്ടതെങ്കിലും രാത്രി 12.10ന് ശേഷവും മത്സരം തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമെ ഓവറുകള്‍ വെട്ടി കുറക്കു. ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം തുടങ്ങുന്നതെങ്കില്‍ പോലും മുഴുവന്‍ ഓവര്‍ മത്സരമായിരിക്കും നടക്കുക.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ സെമിയിൽ കടന്നത്. എന്നാൽ വെസ്റ്റ് ഇന്‍ഡീസ്, യുഎസ് ടീമുകളെ പരാജയപ്പെടുത്തിയെങ്കിലും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഒന്നാം സെമിയില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത ദക്ഷിണാഫ്രിക്ക ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
2022ലെ സെമിയിൽ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് പകരം വീട്ടാനുറച്ചാണ് നീലപ്പട സെമി ഫൈനൽ മത്സരങ്ങൾക്ക് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ കളിക്കളത്തിൽ തറപറ്റിച്ച് ഇന്ത്യ ഫൈനൽ ടിക്കറ്റ് നേടണമെന്നാണ് ഇന്ത്യൻ ആരാധകരുടെ ആഗ്രഹം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഐസിസി റാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യയും തുല്ല്യശക്തികളാണ്. പന്ത് നന്നായി തിരിയുന്ന, ബൗണ്‍സ് കുറഞ്ഞ പ്രോവിഡന്‍സിലെ വിക്കറ്റില്‍ സ്പിന്നമാരുടെ പ്രകടനവും സ്പിന്നമാരെ നേരിടുന്നതില്‍ ബാറ്റർമാരുടെ മികവും നിർണ്ണായകമാകും.
മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും താരത്തെ പരീക്ഷിക്കാൻ സാധ്യത കാണുന്നില്ല. കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യതയും കുറവാണ്. കുൽദീപ് യാദവ് ടീമിൽ തുടർന്നേക്കും.
കഴിഞ്ഞ മത്സരത്തിൽ 92 റൺസുമായി തകർത്താടിയ രോഹിത് ശർമ്മയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ മുഴുവൻ. രോഹിത് കൂറ്റനടികള്‍ തുടരുമെന്നും വിരാട് കോഹ്ലി ഫോം കണ്ടെത്തുമെന്നുമാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ.
പ്രാദേശിക സമയം രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന മത്സരത്തിന് റിസര്‍വ് ദിനമില്ല. ഇരു ടീമുകളും 10 ഓവര്‍ വീതം പൂര്‍ത്തിയാക്കും മുമ്പ് മഴയെത്തി മത്സരം ഉപേക്ഷിച്ചാല്‍ സൂപ്പര്‍ എട്ടിലെ ജേതാക്കള്‍ എന്ന ആനുകൂല്യത്തില്‍ ഇന്ത്യ ഫൈനലിലെത്തും.
ടി20 ക്രിക്കറ്റിൽ ആത്മവിശ്വാസത്തിന് വലിയ പങ്കാണുള്ളതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറഞ്ഞു. "ഓസ്ട്രേലിയ ഇനി ഈ ടൂർണമെന്റിൽ ഇല്ല. ഓസീസ് മികച്ചൊരു ടീമാണ്. നിരവധി ചാമ്പ്യൻഷിപ്പുകൾ നേടിയ ടീം. അവർക്കെതിരായ വിജയം ആത്മവിശ്വാസം നൽകുന്നു. ഇത് മറ്റൊരു മത്സരം മാത്രമാണ്. മുമ്പ് എന്ത് സംഭവിച്ചുവെന്ന് ചിന്തിക്കുന്നില്ല. ഇന്ന് നടക്കാൻ പോകുന്നത് സെമി ഫൈനലാണ്. ഇന്നത്തെ മത്സരത്തിന്റെ സാഹചര്യങ്ങൾക്ക് അനുസരിച്ച് നന്നായി കളിക്കാനാണ് ഇന്ത്യൻ ടീം ശ്രമിക്കുന്നത്," രോഹിത് ശർമ്മ പ്രതികരിച്ചു.
ആദ്യ റൗണ്ടിൽ ഓസ്ട്രേലിയയോടും സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. രാവിലെ ആദ്യ സെമിയിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നിരുന്നു.
ഗയാനയില്‍ ആധിപത്യം സ്പിന്നർമാര്‍ക്ക്, ടോസ് നിർണായകമാകും; 150ന് മുകളിലുള്ള വിജയലക്ഷ്യം വെല്ലുവിളി
ഗയാന: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ പിച്ച് ആരെ തുണക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഈ ലോകകപ്പില്‍ ഗയാനയില്‍ ഇതുവരെ നടന്നത് അഞ്ച് മത്സരങ്ങളാണ്. ഇതില്‍ മൂന്നെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.
ലോകകപ്പില്‍ ഗയാനയില്‍ നടന്ന ആദ്യ മത്സരത്തില്‍ ദുര്‍ബലരായ പാപുവ ന്യൂ ഗിനിയ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ച രണ്ടാമത്തെ മത്സരം പാപുവ ന്യൂ ഗിനിയയും ഉഗാണ്ടയും തമ്മിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂഗിനിയ 19.1 ഓവറില്‍ 77 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ഉഗാണ്ടയുടെ ജയം അനായാസമായിരുന്നില്ല.18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഉഗാണ്ട ലക്ഷ്യത്തിലെത്തിയത്.
മറ്റ് മൂന്ന് കളികളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. അതെല്ലാം വമ്പന്‍ വിജയങ്ങളുമായിരുന്നു. അഫ്ഗാനിസ്ഥാന്‍ ഉഗാണ്ടയെ 125 റണ്‍സിന് തകര്‍ത്തപ്പോള്‍ അഫ്ഗാന്‍ ന്യൂസിലന്‍ഡിനെ 84 റണ്‍സിനും വെസ്റ്റ് ഇന്‍ഡീസ് ഉഗാണ്ടയെ 134 റണ്‍സിനും തകര്‍ത്തു. ഉഗാണ്ടക്കെതിരെ അഫ്ഗാന്‍ നേടിയ 183 റണ്‍സാണ് ഗയാനയില്‍ ഈ ലോകകപ്പിലെ ഉയര്‍ന്ന ടീം സ്കോര്‍. ഈ ഗ്രൗണ്ടിലെ ഉയര്‍ന്ന പവര്‍ പ്ലേ റണ്‍ റേറ്റ് 6.4 മാത്രമാണ്. മധ്യ ഓവറുകളില്‍ ഇത് 5.5 ആയി കുറയും. അവസാന ഓവറുകളില്‍ ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുന്ന ഘട്ടത്തില്‍ പോലും 7.6 മാത്രമാണ് ഗയാനയിലെ സ്കോറിംഗ് റേറ്റ്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ സ്ലോ ആകുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ ആധിപത്യം. എങ്കിലും പേസര്‍മാരും മോശമാക്കിയിട്ടില്ല.
ഒരിഞ്ച് അങ്ങട്ടോ ഇങ്ങോട്ടോ ഇല്ല, രോഹിത്തും ബട്‌ലറും എല്ലാ കണക്കിലും ഒപ്പത്തിനൊപ്പം, അന്തംവിട്ട് ആരാധകർ
ഗയാന: ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മയുടെയും ജോസ് ബട്‌ലറുടെയും കണക്കുകളിലെ സാമ്യത കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. എല്ലാ കണക്കിലും ഒപ്പത്തിനൊപ്പമാണ് രോഹിത്തും ബട്‌ലറുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോൺ എക്സ് പോസ്റ്റില്‍ പങ്കുവെച്ച കണക്കുകള്‍ പറയുന്നു
ഈ ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ രോഹിത്താണെങ്കില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍ ജോസേട്ടനാണ്. ഇരുവരും ഈ ലോകകപ്പില്‍ നേടിയതാകട്ടെ 191 റണ്‍സ് വീതം. തീര്‍ന്നില്ല ഇരുവരും ഈ ലോകകപ്പില്‍ നേരിട്ട പന്തുകളിലുമുണ്ട് സമാനത്. 120 പന്തുകളാണ് രോഹിത്തും ബട്‌ലറും ഈ ലോകകപ്പില്‍ ഇതുവരെ നേരിട്ടത്.
ഈ വര്‍ഷം കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നായി ഇരുവരും നേരിട്ടതാകട്ടെ 192 പന്തുകള്‍ വീതമാണ്. അവിടെയും തീരുന്നില്ല സമാനത. ഈ വര്‍ഷം കളിച്ച ഒമ്പത് മത്സരങ്ങളില്‍ ഇരുവരും നോട്ടൗട്ടായത് രണ്ട് തവണ വീതമാണ്. ഈ വര്‍ഷം നേടിയ അര്‍ധ സെഞ്ചുറികളാകട്ടെ രണ്ടെണ്ണം വീതവും. കണക്കുകളിലെ ഈ പൊരുത്തവുമായി സെമിയിൽ ഇരുവരും നേര്‍ക്കു നേര്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ എങ്ങനെ മാറിമറിയുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ 8ലെ ആദ്യ രണ്ട് കളികളിലും വലിയ ഇന്നിംഗ്സുകളൊന്നും പുറത്തെടുക്കാന്‍ കഴിയാതിരുന്ന രോഹിത് സൂപ്പര്‍ 8ലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 41 പന്തില്‍ 92 റണ്‍സ് അടിച്ചാണ് ഫോമിലായത്. അമേരിക്കക്കെതിരായ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ബട്‌ലര്‍ അടിച്ചതാകട്ടെ 38 പന്തില്‍ 83 റണ്‍സായിരുന്നു.
Post a Comment