ലോകകപ്പ് കൈപ്പിടിയിലാക്കാന്‍ ഇന്ത്യ, ആദ്യ ഫൈനല്‍ ആഘോഷമാക്കാന്‍ സൗത്താഫ്രിക്ക; ബാര്‍ബഡോസിലെ കലാശപ്പോരില്‍ തീ പാറും

(www.kl14onlinenews.com)
(28-JUN-2024)

ലോകകപ്പ് കൈപ്പിടിയിലാക്കാന്‍ ഇന്ത്യ, ആദ്യ ഫൈനല്‍ ആഘോഷമാക്കാന്‍ സൗത്താഫ്രിക്ക; ബാര്‍ബഡോസിലെ കലാശപ്പോരില്‍ തീ പാറും
ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനില്‍ ശനിയാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി എട്ടിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് കിരീടപ്പോരാട്ടം. ഇരു ടീമുകളും അപരാജിതരായാണ് കിരീടപ്പോരിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക കളിച്ച എട്ട് മത്സരങ്ങളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച ഏഴ് മത്സരങ്ങളും ജയിച്ചു. കാനഡക്കെതിരായ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. അമേരിക്കയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളിലും ഒരു ടീമുമായി ഇറങ്ങിയ ഇന്ത്യ സൂപ്പര്‍ 8 പേരാട്ടങ്ങള്‍ക്ക് വേദിയായ വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചു. പിന്നീട് സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനിലും ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ തയാറായിട്ടില്ല.

ഈ സാഹചര്യത്തില്‍ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സൂപ്പര്‍ 8ല്‍ ഓസ്ട്രേലിയക്കെതിരെയും സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ശിവം ദുബെക്ക് പകരം മധ്യനിരയില്‍ സഞ്ജു സാംസണ് അവസരം നല്‍കുമോ എന്നാണ് മലയാളികളുടെ ആകാംക്ഷ.

എന്നാല്‍ ടീം മാനേജ്മെന്‍റിന്‍റെ നിലപാട് കണക്കിലെടുത്താല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ തയാറാവില്ലെന്നാണ് സൂചന. ഓപ്പണിംഗില്‍ വിരാട് കോലി റണ്ണടിച്ചിട്ടില്ലെങ്കിലും യശസ്വി ജയ്സ്വാൾ നാളെയും കരക്കിരുന്ന് കളി കാണും. സെമിയില്‍ മൂന്നാം നമ്പറില്‍ റിഷഭ് പന്തിന്‍റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. എങ്കിലും പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഉറപ്പായും പ്ലേയിംഗ് ഇലവനിലുണ്ടാകും.
ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ഗോള്‍ഡന്‍ ഡക്കായെങ്കിലും ശിവം ദുബെ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനെത്തും. ഇതോടെ സഞ്ജു സാംസണ് ഒരു മത്സരത്തിലെങ്കിലും കളിക്കാനുള്ള അവസാന അവസരവും നഷ്ടമാവും. ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവര്‍ തന്നെയാകും ബാറ്റിംഗ് നിരയില്‍ പിന്നീട് ഇറങ്ങുക. മിന്നും ഫോമിലുളള കുല്‍ദീപ് യാദവും ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാകും ബൗളിംഗ് നിരയില്‍.

ട്രിനിഡാഡിലെ തരൗബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്ക 2024ലെ ടി20 ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമായിയിരുന്നു. ഇന്നലെ രാത്രി ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ആധികാരികമായി തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ ചേർന്നത്.

ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് വീഴ്ത്തിയാണ് ഏകദിന ലോകകപ്പിലെന്ന പോലെ ഇന്ത്യ അപരാജിതരായ ടി20 ലോകകപ്പിന്‍റെയും ഫൈനലിലെത്തിയത്. നാളെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

2024 ടി20 ലോകകപ്പിൻ്റെ ഫൈനൽ എവിടെയാണ് നടക്കുന്നത്?

2024ലെ ടി20 ലോകകപ്പിൻ്റെ ഫൈനൽ ജൂൺ 29ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ സ്റ്റേഡിയത്തിൽ നടക്കും.

2024ലെ ടി20 ലോകകപ്പിൻ്റെ ഫൈനൽ ജൂൺ 29ന് പ്രാദേശിക സമയം രാവിലെ 10.30ന് (ഇന്ത്യൻ സമയം രാത്രി 8 മണി) നടക്കും. ആദ്യമായി ലോകകപ്പ് ഫൈനൽ കളിക്കുന്ന ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലാണ് കലാശപ്പോര് നടക്കുക.

ടി20 ലോകകപ്പ് 2024 ഫൈനലിന് റിസർവ് ദിനമുണ്ടോ?

ടി20 ലോകകപ്പ് 2024 ഫൈനലിന് റിസർവ് ദിനമുണ്ട്. 2024 ജൂൺ 30 ഞായറാഴ്ചയാണ് ഫൈനലിൻ്റെ റിസർവ് ദിനം.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിനും മഴ ഭീഷണി?; ബാര്‍ബഡോസിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇത്തവണ മത്സരിച്ച ടീമുകളുടെയെല്ലാം കൂടെ പന്ത്രണ്ടാമനായി ഉണ്ടായിരുന്നത് മഴയായിരുന്നു. പ്രത്യേകിച്ച് വെസ്റ്റ് ഇന്‍ഡീസ് വേദിയായ ലോകകപ്പ് മത്സരങ്ങളില്‍. മഴ മൂലം പാകിസ്ഥാൻ അടക്കമുള്ള ചില ടീമുകളുടെ സൂപ്പര്‍ 8 പ്രവേശനം പോലും വെള്ളത്തിലായി. അവസാനം ഗയാനയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടത്തിലും മഴ പലതവണ വില്ലനായി എത്തിയെങ്കിലും മത്സരഫലത്തെ അത് കാര്യമായി സ്വാധീനിച്ചില്ല.

ഈ സാഹചര്യത്തില്‍ ശനിയാഴ്ച ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിന് മഴ ഭീഷണിയാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. മഴമൂലം ശനിയാഴ്ച മത്സരം നടക്കാത്ത സാഹചര്യമുണ്ടായാലും റിസര്‍വ് ദിനമുള്ളതിനാല്‍ ഞായറാഴ്ച മത്സരം പൂര്‍ത്തിയാകും.

ഉഷ്ണമേഖലാ കൊടുങ്കാറ്റിന്‍റെ സ്വാധീനത്തില്‍ ബാര്‍ബഡോസ് ദ്വീപിലെ ബ്രിഡ്ജ്ടൗണിന്‍റെ പലഭാഗങ്ങളിലും ശനിയാഴ്ച മുഴവന്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരം തുടങ്ങുക. ബ്രിഡ്ജ്ടൗണിൽ പകല്‍ സമയത്ത് മഴ പെയ്യാനുള്ള സാധ്യത 46 ശതമാനമുണ്ടെന്നാണ് അക്യുവെതറിന്‍റെ പ്രവചനം. ഇതിന് പുറമെ ആകാശം മേഘാവൃതമായിരിക്കുമെന്നും 46 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും അക്യുവെതര്‍ പ്രവചിക്കുന്നു

മത്സരം തുടങ്ങുന്ന രാവിലെ 10.30ന് 29 ശതമാനം മഴസാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 12 മണിയാവുമ്പോള്‍ ഇത് 35 ശതമാവും ഒരു മണിയോടെ 51 ശതമാനവും മഴ സാധ്യത പ്രവചിക്കുന്നുണ്ട്. മത്സരത്തിന് മുമ്പും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രവചമുള്ളതിനാല്‍ ടോസ് വൈകാനും സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്രിഡ്ജ്ടൗണില്‍ ഇടവിട്ട് മഴ പെയ്തിരുന്നു.

ഈ ലോകകപ്പില്‍ എട്ട് മത്സരങ്ങള്‍ക്ക് വേദിയായ ബാര്‍ബഡോസില്‍ സ്കോട്‌ലന്‍ഡ്-ഇംഗ്ലണ്ട് മത്സരം മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. സൂപ്പര്‍ 8ല്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ മത്സരം കളിച്ചത് ബാര്‍ബഡോസിലായിരുന്നു. അതേസമയം ദക്ഷിണാഫ്രിക്ക ആദ്യമായാണ് ബാര്‍ബഡോസില്‍ കളിക്കാനിറങ്ങുന്നത്.

Post a Comment

Previous Post Next Post