ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ; 'വീണ്ടും ജയിലിലേക്ക് പോകുന്നതിൽ അഭിമാനമെന്ന്' കേജ്രിവാൾ

(www.kl14onlinenews.com)
(31-May-2024)

ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ; 'വീണ്ടും ജയിലിലേക്ക് പോകുന്നതിൽ അഭിമാനമെന്ന്' കേജ്രിവാൾ
ഡൽഹി: രാജ്യത്തെ ഏകാധിപത്യത്തിൽ നിന്ന് രക്ഷിക്കാൻ വീണ്ടും ജയിലിൽ പോകുന്നതിൽ അഭിമാനമുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മദ്യനയ കേസിൽ ഇടക്കാല ജാമ്യം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കേജ്രിവാളിന്റെ പ്രതികരണം. ഈ പോരാട്ടത്തിൽ തന്റെ ജീവൻ നഷ്ടമായാൽ സങ്കടപ്പെടരുതെന്നും കേജ്രിവാൾ പറഞ്ഞു. ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന അരവിന്ദ് കേജ്രിവാളിന്റെ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.

ഒരു വീഡിയോ സന്ദേശത്തിലായിരുന്നു ജനങ്ങളോടായുള്ള കേജ്രിവാളിന്റെ പ്രതികരണം.തന്റെ സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങൾ അവസാനിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ അദ്ദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ജയിലിലേക്ക് മടങ്ങിപോകുമെന്നും ജയിലിൽ വെച്ച് താൻ വേട്ടയാടപ്പടാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.

'സ്വേച്ഛാധിപത്യത്തിനെതിരെ നമ്മൾ എല്ലാവരും ഒരുമിച്ച് പോരാടുകയാണ്. രാജ്യത്തെ രക്ഷിക്കാനുള്ള ഈ പോരാട്ടത്തിനിടയിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, എന്റെ ജീവൻ പോലും നഷ്ടപ്പെട്ടാൽ, സങ്കടപ്പെടരുത്, ”കേജ്രിവാൾ പറഞ്ഞു. എഎപി നേതാക്കൾ പറയുന്നതനുസരിച്ച്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ ഡൽഹി മുഖ്യമന്ത്രിക്ക് 6-7 കിലോഗ്രാം കുറഞ്ഞിരുന്നു.

നേരത്തെ കേജ്‌രിവാൾ ഇടക്കാല ജാമ്യത്തിനും സാധാരണ ജാമ്യത്തിനുമായി ഡൽഹി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കേസിലെ വിചാരണ കോടതിയായ റൂസ് അവന്യൂ കോടതി ഇടക്കാല ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

നാളെ 21 ദിവസം അവസാനിക്കുകയാണ്, മറ്റന്നാൾ ഞാൻ കീഴടങ്ങണം. മറ്റന്നാൾ ഞാൻ തിഹാർ ജയിലിലേക്ക് മടങ്ങും. ഇക്കൂട്ടർ എന്നെ ഇപ്രാവശ്യം എത്ര ദിവസം ജയിലിൽ അടയ്ക്കുമെന്ന് എനിക്കറിയില്ല. എന്നാൽ സ്വേച്ഛാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഞാൻ ജയിലിൽ പോകുന്നുവെന്നതിൽ അഭിമാനിക്കുന്നു. അവർ എന്നെ പലവിധത്തിൽ തകർക്കാൻ ശ്രമിച്ചു, എന്നെ തലകുനിക്കാൻ ശ്രമിച്ചു, എന്നെ നിശബ്ദനാക്കാൻ ശ്രമിച്ചു. പക്ഷേ അവർ വിജയിച്ചില്ല,” അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ജയിലിൽ താൻ പലതരത്തിൽ പീഡിപ്പിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. “അവർ എന്നെ പല തരത്തിൽ പീഡിപ്പിച്ചു. അവർ എന്റെ മരുന്നുകൾ നിർത്തി; ഞാൻ 20 വർഷമായി ഗുരുതരമായ പ്രമേഹ രോഗിയാണ്... ജയിലിൽ, അവർ എന്റെ ഇൻസുലിൻ കുത്തിവയ്പ്പ് ദിവസങ്ങളോളം നിർത്തി, എന്റെ ഷുഗർ 300, 325 ആയി ഉയർന്നു. ഷുഗർ ഇത്രയും കൂടിയാൽ വൃക്കയും കരളും തകരാറിലാകും. ഈ ആളുകൾക്ക് എന്താണ് വേണ്ടതെന്നും എന്തിനാണ് ഇത് ചെയ്തതെന്നും എനിക്കറിയില്ല, ”അദ്ദേഹം പറഞ്ഞു.

“ഞാൻ അറസ്റ്റിലാകുമ്പോൾ എന്റെ ഭാരം 70 കിലോ ആയിരുന്നു. ഇന്നത് 64 കിലോയാണ്. ജയിൽ മോചിതനായിട്ടും എന്റെ ഭാരം കൂടുന്നില്ല. ഇത് ശരീരത്തിലെ ചില ഗുരുതര രോഗങ്ങളുടെ ലക്ഷണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. നിരവധി പരിശോധനകൾ നടത്തേണ്ടതുണ്ട്, എന്റെ മൂത്രത്തിലെ കെറ്റോണിന്റെ അളവും വളരെയധികം വർദ്ധിച്ചു, ”അദ്ദേഹം പറഞ്ഞു.

തന്റെ അഭാവത്തിലും ഡൽഹി സർക്കാർ പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു, “നിങ്ങളുടെ സൗജന്യ വൈദ്യുതി, മൊഹല്ല ക്ലിനിക്കുകൾ, ആശുപത്രികൾ, സൗജന്യ മരുന്നുകൾ, ചികിത്സ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 24 മണിക്കൂർ വൈദ്യുതി തുടങ്ങി എല്ലാ പ്രവർത്തനങ്ങളും തുടരും. തിരിച്ചു വന്നതിന് ശേഷം, എല്ലാ അമ്മമാർക്കും സഹോദരിമാർക്കും ഞാൻ എല്ലാ മാസവും 1000 രൂപ നൽകാൻ തുടങ്ങും". കേജ്രിവാൾ വ്യക്തമാക്കി.

Post a Comment

أحدث أقدم