പൊന്നാനി ബോട്ട് അപകടം; സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം


(www.kl14onlinenews.com)
(14-May-2024)

പൊന്നാനി ബോട്ട് അപകടം; സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം
മലപ്പുറം: പൊന്നാനി ബോട്ട് അപകടത്തില്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ല വസ്തുത അന്വേഷണ സംഘം ആവശ്യപെട്ടു. അപകടത്തില്‍ മരിച്ചവരും പരിക്കേറ്റവരും വാടക വീടുകളില്‍ താമസിക്കുന്നവരും നിത്യവൃത്തിക്ക് കഷ്ടപെടുന്നവരുമാണ്. ചരക്ക് കപ്പല്‍ ഇടിച്ചു തകര്‍ന്ന ബോട്ടില്‍ ഒരു ലക്ഷം രൂപയുടെ മത്സ്യം ഉണ്ടായിരുന്നു. പരിക്കേറ്റവര്‍ക്ക് ഇനി ബദല്‍ സംവിധാനം ഒരുങ്ങാന്‍ സമയമെടുക്കും. ഇക്കാര്യങ്ങള്‍ മനസിലാക്കി സര്‍ക്കാര്‍ സഹായിക്കണമെന്ന് എസ്ഡിപിഐ വ്യക്തമാക്കി. സമാന ആവശ്യം സര്‍ക്കാരിനെ അറിയിക്കാന്‍ ഒരുങ്ങുകുയാണ് വിവിധ മത്സ്യതൊഴിലാളി കൂട്ടായ്മകളും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ പൊന്നാനി സ്വദേശികളായ അബ്ദുല്‍ സലാം, ഗഫൂര്‍, എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കപ്പല്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടിന്മേല്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ട ബോട്ടിനും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post