(www.kl14onlinenews.com)
(17-May-2024)
പൂന്തുറ: ചൂണ്ടയിൽ കുടുങ്ങിയ 250 കിലോ ഗ്രാം തൂക്കമുള്ള ഭീമൻ തിരണ്ടിയെ തങ്ങളുടെ വരുതിയിലാക്കാൻ തൊഴിലാളികൾ ചെലവാക്കിയത് ഒൻപത് മണിക്കൂർ. ഒടുവിൽ, പിടികൂടിയ തിരണ്ടിയെ വളളത്തിൽ കെട്ടിവലിച്ച് കരയിലെത്തിക്കാൻ എട്ടുമണിക്കൂർ. എന്നാൽ, കരയിലെത്തിച്ചപ്പോൾ വലിപ്പക്കൂടുതൽത്തന്നെ വിനയായി. ഇത്രയും വലിയ തിരണ്ടിയെ വാങ്ങാൻ ആളില്ലാതെവന്നതോടെ മത്സ്യത്തൊഴിലാളികൾ പെട്ടു
പൂന്തുറ സ്വദേശികളായ വളളം ഉടമ മൈക്കിൾ, സുരേഷ്, പൂടൻ എന്നിവരാണ് 250 കിലോ തൂക്കമുളള തിരണ്ടിയുമായി വെളളിയാഴ്ച തീരത്ത് എത്തിയത്. ആദ്യമായാണ് ഇവിടെ ഇത്രയും വലിപ്പമുളള തിരണ്ടി ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.
തുടർന്ന് ലേലത്തിന് വെച്ചുവെങ്കിലും വലിപ്പമുളള തിരണ്ടിയായതിനാൽ വാങ്ങാൻ ആരും മുന്നോട്ടുവന്നില്ലെന്ന് മൈക്കിൾ പറഞ്ഞു. അൻപതിനായിരത്തിലധികം രൂപയ്ക്ക് വിറ്റുപോകണ്ടേ തിരണ്ടിയെ പൂന്തുറ നിവാസിയായ ഫ്രാൻസിസ് എന്നയാൾ 22,000 രൂപയ്ക്ക് വാങ്ങുകയായിരുന്നു.
إرسال تعليق