(www.kl14onlinenews.com)
(03-May-2024)
ഡൽഹി :
ടി20 ലോകകപ്പിലെ ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ച് വെറ്ററൻ ക്രിക്കറ്ററും മുൻ ഇന്ത്യൻ മുൻ താരവുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ബിസിസിഐയിൽ നടക്കുന്നത് സ്വജനപക്ഷപാതമാണെന്നും ഉദാഹരണസഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി.
"മികച്ച ഫോമിൽ കളിക്കുന്ന റുതുരാജ് ഗെയ്ക്ക്‌വാദിന് സെലക്ടർമാർ ഇന്ത്യൻ ടീമിൽ അവസരം നൽകിയില്ല. ശുഭ്മാൻ ഗില്ലിനെ റിസര്‍വ് നിരയിലും ഉൾപ്പെടുത്തേണ്ട കാര്യമില്ല. ബിസിസിഐയിൽ നടക്കുന്ന സ്വജനപക്ഷപാതമാണ് ഇത്തരം തിരഞ്ഞെടുപ്പുകൾക്ക് കാരണം," കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.
"ശുഭ്മാൻ ഗിൽ പൂർണമായും ഫോമിൽ അല്ല. എന്തിനാണ് ഗില്ലിനെ ടീമിൽ എടുത്തത്. എന്നാൽ റുതുരാജ് ഗെയ്ക്ക്‌വാദ് ടീമിൽ സ്ഥാനം അർഹിച്ചിരുന്നു എന്നതിൽ ഒരു സംശയവുമില്ല. കഴിഞ്ഞ 17 ഇന്നിങ്സുകളിൽ നിന്ന് അഞ്ഞൂറിലേറെ റൺസ് റുതുരാജ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ ടി20 മത്സരത്തിൽ സെഞ്ചുറി നേടിയ താരമാണ് റുതുരാജ്," ശ്രീകാന്ത് പറഞ്ഞു.
"ഗില്ലിന് കുറച്ചധികം അവസരങ്ങൾ ലഭിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഒരുപോലെ പരാജയപ്പെട്ടു. എന്നിട്ടും ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് തീർച്ചയായും സ്വജനപക്ഷപാതമാണ്. ബിസിസിഐയിൽ അതിന്റെ അളവ് വർദ്ധിച്ചിട്ടുണ്ട്,' ശ്രീകാന്ത് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ്മ (ക്യാപ്ടൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്.ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ, റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവർ റിസർവ് ടീമിലുണ്ട്.
إرسال تعليق