(www.kl14onlinenews.com)
(29-APR-2024)
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിര കയറല്‍ ആണെന്നും ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സെന്റ് വിമര്‍ശിച്ചു.
ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കണം. ഡ്രൈവറുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ടിഡിഎഫ് മുന്നറിയിപ്പ് നല്‍കി. അതേസമയം മേയറുടെ പരാതിയില്‍ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം ഡ്രൈവര്‍ യദുവിനെതിരെ നടപടിയെടുത്തേക്കും.
മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ വാദം. ബസിന് മുന്നില്‍ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താന്‍ ആംഗ്യം കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് മേയറും ഭര്‍ത്താവും ബസ് തടഞ്ഞു നിര്‍ത്തി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. ശനിയാഴ്ച്ച രാത്രി പാളയത്താണ് ഡ്രൈവറും മേയറും വാക്കുതര്‍ത്തിലായത്. ഡ്രൈവറുമായി തര്‍ക്കിക്കുന്ന മേയറുടെ ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം മേയറും ഭര്‍ത്താവും കൂടെയുള്ളവരുമാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തത് മേയര്‍ സഞ്ചരിച്ച കാറായിരുന്നുവെന്നുമാണ് യദു നല്‍കുന്ന വിശദീകരണം. ഇതിന് ശേഷമാണിപ്പോള്‍ കോൺഗ്രസ് അനുകൂല സംഘടന മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ രംഗത്തെത്തുന്നത്. ഇതിനിടെ ഡിവൈഎഫ്ഐ മേയര്‍ക്ക് പിന്തുണയുമായി എത്തി. പ്രമുഖരടക്കം പലരും മേയറെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതികരിച്ചു
യദുവിന്‍റെ വാക്കുകൾ ഇങ്ങനെ:
പട്ടം സ്‌റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം ബസ് മുന്നോട്ടെടുത്തു. ഒരു കാർ പുറകെ ഹോൺ അടിച്ചു വന്നു. ബസ് സൈഡ് ഒതുക്കി കൊടുത്തിട്ടും കാർ കയറി പോയില്ല. പാളയം വരെ ബസിനെ പിന്തുടർന്നു. പാളയത്ത് സിഗ്നലിൽ ബസ് നിർത്തിയപ്പോൾ കാർ സീബ്രാ ക്രോസിൽ നിർത്തി ഒരാൾ ഇറങ്ങി വന്നു. ആദ്യം തന്നോട് ചോദിച്ചത് റോഡ് നിന്‍റെ അച്‌ഛന്‍റെ വകയാണോ എന്നാണ്.എംഎൽഎ ആണെന്ന് തനിക്കറിയില്ലായിരുന്നു. പിന്നാലെ ഒരു സ്ത്രീയും ഇറങ്ങി വന്നു. അവർ മേയർ ആണെന്ന് പിന്നീട് ആണ് അറിഞ്ഞത്. താൻ മോശമായി ആംഗ്യം കാണിച്ചുവെന്ന് ആരോപിച്ചാണ് അവർ കയർത്തത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ചു ചോദിച്ചുവെന്നും തുടർന്നാണ് ഭീഷണി ഉണ്ടായതെന്നും യദു പറഞ്ഞു.
ട്രിപ്പ് മുടക്കിയതിനും തന്നോട് മോശമായി പെരുമാറിയതിനും ഇവർക്കെതിരെ കന്‍റോൺമെന്‍റ് പൊലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. എന്നാൽ കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. യദുവിനെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.ഇന്നലെ (27-04-2024) രാത്രി പത്തരയോടെയാണ് കേസിനാസ്‌പദമായ സംഭവം. മേയർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കിയില്ല, ഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ചാണ് മേയറും സംഘവും കാർ കുറുകെ നിർത്തി കെഎസ്ആർടിസി ബസ് തടഞ്ഞത്.തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ യദു ഇതിനിടെ മോശമായ ആംഗ്യം കാണിച്ചു എന്നാരോപിച്ച് ആര്യ കന്‍റോൺമെന്‍റ് പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യദുവിനെ കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. പട്ടം മുതൽ പാളയം വരെ തന്‍റെ കാറിന് സൈഡ് നല്‍കിയില്ലെന്നാണ് മേയറുടെ ആരോപണം. അതേസമയം ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയെന്നും തന്നോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ഡ്രൈവർ യദുവും കന്‍റോൺമെന്‍റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ നിലവിൽ കേസെടുത്തിട്ടില്ല. പരിശോധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കുകയുള്ളുവെന്ന് കന്‍റോൺമെന്‍റ് എസ്എച്ച്ഒ പറഞ്ഞു.
Post a Comment