മേയറുമായി വാക്പോര്; കെഎസ്ആർടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി

(www.kl14onlinenews.com)
(29-APR-2024)

മേയറുമായി വാക്പോര്; കെഎസ്ആർടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം:
നടുറോഡിൽ തർക്കത്തിൽ ഏർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർക്കെതിരെ(KSRTC driver) നടപടി. ഡ്രൈവർ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും യദുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചാണ് സംഭവമുണ്ടായത്. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു വാക്പോര്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നായിരുന്നു ആരോപണം. ഇതോടെ ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ടു. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ മേയറുടെ കേസെടുക്കുകയും ചെയ്തു.

വാഹനത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നു. ഇവർക്ക് നേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് മേയർ പറയുന്നു. ബസ് തടഞ്ഞിട്ടില്ല. സിഗ്നലിൽ നിർത്തിയിട്ടപ്പോഴാണ് ഡ്രൈവറെ ചോദ്യം ചെയ്തത്. വാഹനത്തിന് സൈഡ് നൽകാത്തതല്ല പ്രശ്നം. അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നമെന്നും ഇതിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി. ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായും മേയർ ആരോപിച്ചിരുന്നു.

സ്വകാര്യ വാഹനത്തിലായിരുന്നു മേയറും സംഘവും യാത്ര ചെയ്തിരുന്നത്. ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും വാഹനത്തിലുണ്ടായിരുന്നു. . മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറെ ചോദ്യംചെയ്യാൻ ആരംഭിച്ചതോടെ വാക്കുതർക്കമായി. ഇതോടെ ശമ്പളം തന്നിട്ട് സംസാരിക്കെന്ന് ഡ്രൈവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. തങ്ങൾക്കെതിരെ ഡ്രൈവർ അശ്ലീല ആം​ഗ്യം കാണിച്ചെന്ന് മേയർ ആരോപണം ഉന്നയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. ഇതിനായി മേയറുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തു.

അതേസമയം കെ.എസ്.ആര്‍.ടി. സി ബസ് അമിതവേഗത്തിലെത്തി മേയറുടേയും മറ്റൊരു വാഹനത്തിൽ തട്ടുന്നതിന് സമാനമായ സാഹചര്യത്തില്‍ കടന്നുപോയതായും പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ ശനിയാഴ്ച രാത്രിതന്നെ മേയര്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. മേയര്‍ക്കും എം.എല്‍.എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. എന്നാൽ ട്രിപ്പ് മുടക്കിയെന്ന് ചൂണ്ടിക്കാട്ടി മേയർക്കെതിരെ ഡ്രൈവർ നൽകിയ പരാതിയിൽ കെസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല

Post a Comment

أحدث أقدم