പ്രധാനമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം: മുഖ്യമന്ത്രി

(www.kl14onlinenews.com)
(23-APR-2024)

പ്രധാനമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം: മുഖ്യമന്ത്രി

കണ്ണൂർ: രാജസ്ഥാനിലെ ബൻസ്വാരയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുസ്ലിം സമുദായത്തെ കുറിച്ച് നടത്തിയ പരാമർശം അപകീർത്തികരവും വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകീർത്തികരവും വർഗീയ ചുവയുമുള്ള ഈ പരാമർശങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കാൻ ഇലക്ഷൻ കമ്മീഷൻ മുന്നോട്ടുവരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ബൻസ്വാരയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുസ്ലിം സമുദായത്തെ കുറിച്ച് നടത്തിയ പരാമർശം അപകീർത്തികരവും വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതുമാണ്. നുഴഞ്ഞുകയറ്റക്കാരെന്നും "പെറ്റുകൂട്ടുന്നവരെ"ന്നുമുള്ള അധിക്ഷേപകരമായ പരാമർശം വസ്തുതാവിരുദ്ധവും സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര സംഹിതയുടെ ഭാഗവുമാണ്," മുഖ്യമന്ത്രി വിമർശിച്ചു.

"തിരഞ്ഞെടുപ്പ് കാലത്ത് വർഗീയത പറഞ്ഞു രാഷ്ട്രീയ മുതലെടുപ്പിനായി പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുന്നുവെന്നത് രാജ്യത്ത് ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ ദൃഷ്ടാന്തമാണ്. മുസ്ലിം സമുദായത്തെ രാജ്യത്തിന്റെ സമ്പത്ത് കവർന്നെടുക്കുന്നവരായും ആക്ഷേപിക്കുകയുണ്ടായി. അപകീർത്തികരവും വർഗീയ ചുവയുമുള്ള ഈ പരാമർശങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കാൻ ഇലക്ഷൻ കമ്മീഷൻ മുന്നോട്ടുവരണം," മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

"സുതാര്യവും ജനാധിപത്യ മൂല്യങ്ങൾക്കനുസൃതവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ രാജ്യത്തെ എല്ലാ പുരോഗമന, മതേതര ശക്തികളും ഒന്നിച്ചണിനിരക്കേണ്ടതുണ്ട്. ഈ രാജ്യത്തിന്റെ അന്തഃസത്ത മതനിരപേക്ഷതയിലും മൈത്രിയിലും ഊന്നിയതാണ്. അതിന് കോട്ടം തട്ടുന്ന ഏത് നിലപാടും പരാമർശവും ചോദ്യം ചെയ്യേണ്ടതുണ്ട്, എതിർക്കേണ്ടതുമുണ്ട്," മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നലെയും തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്നും മോദി നടത്തിയത് രാജ്യവിരുദ്ധ പ്രസ്താവനയാണെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post