(www.kl14onlinenews.com)
(15-APR-2024)
അടിമാലി: മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കുടുക്കിയത് മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചത്. നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയെ (70) കൊലപ്പെടുത്തിയതിൽ കൊല്ലം കിളികൊല്ലൂർ സ്വദേശി അലക്സ്, കവിത എന്നിവരാണ് പാലക്കാട്ടുനിന്നു പിടിയിലായത്.
വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേനയാണ് അലക്സും കവിതയും അടിമാലിയിലെത്തിയത്. ഫാത്തിമ കാസിമിൻറെ വീട്ടിലെത്തിയ പ്രതികൾ ശനിയാഴ്ച പകൽ 11 മണിക്കും നാലുമണിക്കുമിടയിലാണ് കൊലപാതകം നടത്തിയത്. സ്വർണമാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് ശേഷം മുറിക്കുള്ളിൽ മുളക് പൊടി വിതറി തെളിവുകൾ നശിപ്പിച്ചു.
മോഷണ മുതൽ അടിമാലിയിൽ പണയം വച്ചതിന് ശേഷം പ്രതികൾ പാലക്കാട്ടേക്ക് കടക്കുകയായിരുന്നു. നാട്ടുകാരിൽനിന്നു പ്രതികളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതികൾ തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിലും പണയം വച്ചപ്പോൾ ഒടിപി ലഭിക്കുന്നതിനായി നൽകിയ മൊബൈൽ നമ്പറാണ് പ്രതികളെ കുടുക്കിയത്. പാലക്കാട് നിന്നും അടിമാലിയിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
ഫാത്തിമയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് മുളകുപൊടി വിതറിയാണ് പ്രതികള്‍ മുങ്ങിയത്. ഇത് കണ്ട് പ്രതികള്‍ ബുദ്ധിമാന്മാരാണെന്നാണ് കരുതിയതെങ്കിലും അധികം വൈകാതെ എല്ലാം മാറിമറിഞ്ഞു. ഫോണ്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പ്രതികളായ കവിതയെയും കെജെ അലക്‌സിനെയും പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ പകല്‍ 11 നും നാല് മണിക്കും ഇടയിലാണ് കൊലപാതകം നടന്നത്. വൈകിട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരോടും വിവരം തിരക്കി. അപ്പോഴാണ് പരിചയമില്ലാത്ത രണ്ട് പേരെ വീടിന് സമീപത്ത് കണ്ടിരുന്നതായി മൊഴി ലഭിച്ചത്.
സിസിടിവികള്‍ പരിശോധിച്ച പൊലീസിന് നാട്ടുകാര്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് ഇവരുടെ സഞ്ചാര ദിശ മറ്റ് സിസിടിവികള്‍ നോക്കി മനസിലാക്കി. അടിമാലിയിലെ ധനകാര്യ സ്ഥാപനത്തിലാണ് പ്രതികള്‍ എത്തിയതെന്ന് പൊലീസിന് മനസിലായി. ഇവിടെ നിന്ന് കിട്ടിയ ഫോണ്‍ നമ്പറിന്റെ സഞ്ചാര ദിശ മനസിലാക്കി പാലക്കാടെത്തിയപ്പോള്‍ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഫാത്തിമയുടെ പക്കല്‍ നിന്നും മോഷ്ടിച്ച സ്വര്‍ണത്തില്‍ പണയം വച്ചതിന്റെ ബാക്കി അപ്പോഴും പ്രതികളുടെ കൈയ്യില്‍ ഉണ്ടായിരുന്നു. ഇതടക്കം പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികളെ അടിമാലിയിലേക്ക് എത്തിച്ചു. പ്രതികളെ ഇനിയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇവരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.
Post a Comment