മോദിക്കെതിരായ പരാതികളിൽ മറുപടി പോലുമില്ല; പ്രതിപക്ഷത്തിന്റെ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ലെന്ന് കോൺഗ്രസ്

(www.kl14onlinenews.com)
(23-APR-2024)

മോദിക്കെതിരായ പരാതികളിൽ മറുപടി പോലുമില്ല; പ്രതിപക്ഷത്തിന്റെ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ലെന്ന് കോൺഗ്രസ്
ന്യൂഡൽഹി: പ്രതിപക്ഷം നൽകുന്ന പരാതികളൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി കോൺഗ്രസ്. പ്രധാനമന്ത്രിക്കെതിരെയടക്കം നൽകിയ പരാതികളിൽ മറുപടി പോലും കിട്ടുന്നില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ കമ്മീഷൻ ദ്രുതഗതിയിൽ നടപടി സ്വീകരിക്കുന്നതായും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
കോൺഗ്രസ് ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ്. പക്ഷെ പ്രാഥമിക നടപടി പോലും ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ കോൺഗ്രസ് ഇതടക്കം കമ്മീഷന് സമർപ്പിച്ചത് 16 പരാതികളാണ്. പക്ഷേ ഒരു നടപടിയും കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
പ്രധാനമന്ത്രി രാജസ്ഥാനിൽ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശം, രാമക്ഷേത്രവും അവിടത്തെ പ്രതിഷ്ഠയും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്, അസമിലെ ബി.ജെ.പി സ്ഥാനാർഥി തപൻകുമാർ ഗൊഗോയ് വോട്ടർമാർക്ക് പണം നൽകിയത്, പെരുമാറ്റച്ചട്ടം നിലനിൽക്കെ യു.ജി.സിയിൽ നടത്തിയ നിയമനങ്ങൾ, കാസർകോട് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട്, ചില ദേശീയ വാർത്താ ചാനലുകൾ മതം അടിസ്ഥാനമാക്കി രാഷ്ട്രീയ വിശകലനം നടത്തുന്നത്, മണിപ്പൂരിൽ കൂടുതൽ ബൂത്തുകളിലെ റീപോൾ വേണമെന്ന ആവശ്യം, സൈനിക ചിഹ്നങ്ങളും മറ്റും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്, ദൂരദർശൻ ന്യൂസ് ചാനലിന്റെ ലോഗോയുടെ നിറം കാവിയാക്കിയത് തുടങ്ങിയ പരാതികളിലൊന്നും കമ്മീഷൻ നടപടി സ്‌നീകരിച്ചിട്ടില്ല. എന്നാൽ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയെ രണ്ടു ദിവസം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് കമ്മീഷൻ വിലക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമര്‍ശം; മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി സീതാറാം യെച്ചൂരി

ഡല്‍ഹി: രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ മുസ്ലീങ്ങള്‍ക്കെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ നടപടി ആവശ്യപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിട്ട് വിദ്വേഷം സൃഷ്ടിച്ചതിന് മോദിയ്ക്കെതിരായി കേസെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. മോദി നടത്തിയ വിദ്വേഷപ്രസംഗത്തെ കുറിച്ച് വിവിധ ദിനപത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും പരാതിയ്ക്കൊപ്പം യെച്ചൂരി കൈമാറി.

രാജസ്ഥാനില്‍ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗമാണ് മോദി നടത്തിയത്. മുസ്ലീങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ട് ‘നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൊടുക്കണോ’യെന്നാണ് മോദി റാലിയില്‍ പങ്കെടുത്തവരോട് ചോദിച്ചത്. ദിനപത്രങ്ങള്‍ക്ക് പുറമെ മറ്റ് മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മോദിയുടെ പ്രസംഗം വ്യാപകമായി പ്രചരിച്ചു. ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവെയ്ക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ 123(3) വകുപ്പിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോശം ഭാഷ ഉപയോഗിക്കുന്നതിനെതിരെയും വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നതിനെതിരെയും മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നതിനെതിരെയുമെല്ലാം തിരഞ്ഞെടുപ്പ് കമീഷന്‍ രാഷ്ട്രീയ പാർട്ടികള്‍ക്ക് കൃത്യമായ ഉപദേശം നല്‍കാറുണ്ട്. മാര്‍ച്ച് ഒന്നിന് കമീഷന്‍ പുറത്തുവിട്ട സര്‍ക്കുലറിലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. മോദിയുടെ പ്രസംഗം കമീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മോദി നടത്തിയിട്ടുള്ള ചട്ടലംഘനങ്ങള്‍ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയും മറ്റും പരാമര്‍ശിച്ച് മതവികാരം ഇളക്കിവിട്ട് മോദി നടത്തിയ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി ഏപ്രില്‍ 13 ന് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാക്കള്‍ രാമന് എതിരാണ് എന്ന തരത്തില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ ആ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഒരു നടപടിയും ഉണ്ടായില്ല.

ഒരു മതവിഭാഗത്തെയാണ് ഇപ്പോള്‍ കൃത്യമായി ലക്ഷ്യംവെച്ചത്. ഇത്തരം വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയതിന് നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കീഴ്വഴക്കമുണ്ട്. ഇപ്പോഴത്തെ പരാതി പരിഗണിച്ച് എത്രയും വേഗത്തില്‍ മോദിക്കും ബിജെപിയ്ക്കുമെതിരായി നടപടിയെടുക്കണം. നടപടിക്ക് തയ്യാറായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത കൂടുതല്‍ ഇടിയുകയും സ്വതന്ത്രവും നീതിയുക്തവുമായുള്ള തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്യും – യെച്ചൂരി പരാതിയില്‍ ചൂണ്ടിക്കാട്ടി

Post a Comment

Previous Post Next Post