എൻഐഎയെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്നത് ഭീകരത; ബിജെപിക്കെതിരെ മമതാ ബാനർജി

(www.kl14onlinenews.com)
(06-APR-2024)

എൻഐഎയെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്നത് ഭീകരത; ബിജെപിക്കെതിരെ മമതാ ബാനർജി
കൊൽക്കത്ത: പശ്ചിമബംഗാളിൽ കേന്ദ്ര ഏജൻസിയായ എൻഐഎ നടത്തുന്നത് ഭീകരതയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. 2022 ലെ ഭൂപതിനഗർ സ്ഫോടനക്കേസിലെ രണ്ട് പ്രധാന ഗൂഢാലോചനക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു കേന്ദ്ര സർക്കാരിനെതിരായ മമതയുടെ വിമർശനങ്ങൾ. പാതിരാത്രിയിൽ വീടുകളിൽ കയറിച്ചെന്ന് സ്ത്രീകളെയടക്കം ആക്രമിക്കുകയാണ് എൻഐഎ എന്നും മമത കുറ്റപ്പെടുത്തി.

ബാലുർഘട്ടിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ബാനർജി പറഞ്ഞു, “അക്രമിച്ചത് എൻഐഎയാണ്, സ്ത്രീകളല്ല. ഗദ്ദർ (സുവേന്ദു അധികാരി) താൻ തോൽക്കുമെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. എൻഐഎ ഉദ്യോഗസ്ഥർ അർദ്ധരാത്രിയിൽ ആളുകളുടെ വീടുകളിലേക്ക് ഇരച്ചുകയറുന്നു, അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്, സ്ത്രീകൾ അവരുടെ അന്തസ്സിനായി പോരാടില്ല എന്നാണോ? മമത ചോദിച്ചു.

2022ൽ ഭൂപതിനഗറിൽ ഒരു ബോംബ് പൊട്ടിത്തെറിച്ചു, അതിന്റെ പേരിൽ ഇപ്പോൾ സുവേന്ദു അധികാരി എൻഐഎയെ ഭീകരത പടർത്താൻ അയച്ചിരിക്കുകയാണ്... തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രതിപക്ഷ നേതാക്കളായ അരവിന്ദ് കെജ്രിവാളിനെയും ആദിവാസി നേതാവ് ഹേമന്ത് സോറനെയും ബിജെപി ജയിലിലടക്കുന്നു. ജനങ്ങളെ ഭയപ്പെടുത്താൻ സിബിഐയും എൻഐഎയും പണം തട്ടാൻ ഇഡിയും ആദായനികുതി വകുപ്പുമാണ് ബിജെപിയുടെ ആയുധങ്ങൾ. നിങ്ങൾ മസിൽ പവറിൽ വിജയിക്കുമെന്നാണ് കരുതുന്നതെങ്കിൽ, ഇത് ഇന്ത്യയാണ് ,ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്ന് നിങ്ങൾ അറിയണം, നിങ്ങൾ വിജയിക്കില്ല. മമത പറഞ്ഞു.

എന്തുകൊണ്ടാണ് അവർ (എൻഐഎ) അർദ്ധരാത്രിയിൽ റെയ്ഡ് നടത്തിയത്? അവർക്ക് പോലീസ് അനുമതി ഉണ്ടായിരുന്നോ? അർധരാത്രിയിൽ അപരിചിതരായ ആരെങ്കിലും ഇവിടെ എത്തിയത് എന്ന രീതിയിലാണ് നാട്ടുകാർ പ്രതികരിച്ചത്. എന്തിനാണ് തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ അറസ്റ്റ് ചെയ്യുന്നത്? എൻഐഎയ്ക്ക് എന്ത് അവകാശമാണ് അതിന് ഉള്ളത്? ബി.ജെ.പിയെ പിന്തുണയ്ക്കാനാണ് ഇവർ ഇതെല്ലാം ചെയ്യുന്നത്. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെ പോരാടാൻ ഞങ്ങൾ ലോകത്തോട് ആഹ്വാനം ചെയ്യുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു,

Post a Comment

Previous Post Next Post