(www.kl14onlinenews.com)
(30-MAR-2024)
കാസർകോട് റിയാസ് മൗലവി കൊലക്കേസ് വിധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. കോടതി വിധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കും അത് പങ്കുവക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സമൂഹ മാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശനിയാഴ്ച വെറുതെവിട്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കര്‍ണാടക കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം.
Post a Comment