(www.kl14onlinenews.com)
(26-DEC-2023)
പാകിസ്ഥാൻ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേക്ക് മത്സരിക്കാന്‍ പാക് ഹിന്ദു വനിതയും. ബുനര്‍ ജില്ലയില്‍ നിന്നുള്ള സവീര പര്‍കാശ് ആണ് ഫെബ്രുവരി 8ന് നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രമുഖ പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ബുണര്‍ ജില്ലയിലെ പികെ 25ന്റെ ജനറല്‍ സീറ്റിലേക്കാണ് സവീരാ പര്‍കാശ് നാമനിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അംഗമായ പിതാവ് ഓം പര്‍കാശിന്റെ പാത പിന്തുടര്‍ന്നാണ് സവീര രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. പിതാവിന്റെ പിന്തുണയും സാന്നിധ്യവുമുള്ള പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ കീഴില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാനുമെന്ന പ്രതീക്ഷയിലാണ് സവീര.
2018 ജൂലൈ 25നു നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ സുനിത പമാര്‍ എന്ന ഹിന്ദു വനിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ചരിത്രത്തിലിടം നേടിയിരുന്നു. പാകിസ്താനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയായിരുന്നു സുനിത. പാകിസ്താനിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തര്‍പാര്‍ക്കര്‍ ജില്ലയിലെ സിന്ധ് മണ്ഡലത്തില്‍ നിന്നായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുനിത അന്ന് മത്സരിച്ചത്.
‘പാകിസ്താനിലെ ബുനര്‍ ജില്ലയില്‍ നിന്നു വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ആദ്യ വനിതയാണ് സവീര പര്‍കാശ്’, ക്വാമി വതന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രാദേശിക രാഷ്ട്രീയക്കാരനായ സലീം ഖാനെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.കാലങ്ങളായി പാകിസ്താനില്‍ നിലനില്‍ക്കുന്ന സ്ത്രീകളോടുള്ള അവഗണനയും വികസന മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം അവര്‍ അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലുകളെ ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഡോണിന് നല്‍കിയ അഭിമുഖത്തില്‍ സവീര വ്യക്തമാക്കി.
إرسال تعليق