മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെയുള്ള പരാതി റൂറല്‍ എസ്︋പി അന്വേഷിക്കും

(www.kl14onlinenews.com)
(08-DEC-2023)

മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെയുള്ള പരാതി റൂറല്‍ എസ്︋പി അന്വേഷിക്കും

കോഴിക്കോട്:
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് എതിരായ സാമ്പത്തിക തട്ടിപ്പു പരാതി കോഴിക്കോട് റൂറല്‍ എസ്︋പി (Kozhikkod Rural SP) അന്വേഷിക്കും. 2015ലെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ (Minister Ahmad Devarkovil) പരാതി. കോടതി വിധിച്ച 63 ലക്ഷം രൂപ അഹമ്മദ് ദേവര്‍കോവില്‍ നല്‍കുന്നില്ലെന്ന് കാണിച്ച് വടകര സ്വദേശിയാണ് പരാതി നല്‍കിയത്. നവകേരള സദസില്‍ വെച്ചാണ് വകര സ്വദേശി പരാതി നല്‍കിയത്. പരാതി കോഴിക്കോട് റൂറല്‍ എസ്︋പിക്ക് സര്‍ക്കാര്‍ കൈമാറിയതായി തനിക്ക് സന്ദേശം ലഭിച്ചുവെന്ന് പരാതിക്കാരൻ വ്യക്തമാക്കി. വടകര സ്വദേശി എകെ യൂസഫിന് 63 ലക്ഷം രൂപ അഹമ്മദ് ദേവര്‍കോവില്‍ നല്‍കണമെന്ന് 2019ല്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. എന്നാല്‍ കോടതി വിധി മന്ത്രി അനുസരിക്കുന്നില്ലെന്നാണ് വടകരയിലെ നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും എകെ യൂസഫ് വ്യക്തമാക്കിയിരുന്നു. നവകേരള സദസില്‍ ലഭിക്കുന്ന പരാതിയില്‍ പരമാവധി 45 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന ഉറപ്പില്‍ വിശ്വസിക്കുകയാണെന്ന് പരാതിക്കാരനായ എകെ യൂസഫ് പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്ന് നവകേരള സദസിനിടെ മുഖ്യമന്ത്രിയിരിക്കുന്ന സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വടക്കാഞ്ചേരിയിൽ വച്ചാണ് സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ യുവാവ് സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. റഫീഖ് സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നത് കണ്ടയുടൻ പൊലീസ് ഇയാളെ തടയുകയായിരുന്നു. തുടർന്ന് ഇയാളെ സ്ഥലത്തുനിന്നും നീക്കി. അതിനു പിന്നാലെ പൊലീസ് റഫീക്കിനെ കസ്റ്റഡിയിലെടുത്തു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നുവെന്നും അതിന് പരിഹാരം ഇല്ലാതെ വന്നതോടെയാണ് താൻ മുഖ്യമന്ത്രിയെ കാണാൻ സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ചതെന്നുമാണ് റഫീഖ് പറയുന്നത്.

അതേസമയം നവ കേരള സദസ്സിൽ എത്തുന്ന ജനങ്ങളെ മന്ത്രിമാർ വിഡ്ഢികളാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നവ കേരള സദസ്സിൽ മന്ത്രിമാർ എത്തുമ്പോൾ ജനം കരുതുന്നത് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നാണ്. എന്നാൽ അവിടെ നടക്കുന്നത് അതൊന്നുമല്ല. പൊതുജനങ്ങളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റിനിർത്തുകയാണ് ചെയ്യുന്നതെന്നും കെസി വേണുഗോപാൽ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മാന്യന്മാരെ മാത്രമാണ് നേരിട്ടു കാണുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് അവിടെ പ്രവേശനമില്ലെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

നവകേരളസദസിൽ പരാതികൾ കൂടാൻ കാരണം ഏഴുവർഷത്തെ എൽ.ഡി.എഫ് ഭരണമാണെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥർക്ക് പരാതി കൊടുക്കാനാണെങ്കിൽ മന്ത്രിമാർ യാത്ര നടത്തേണ്ടതില്ലെന്നും പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുൻപ് സർക്കാർ ചെലവിൽ നടത്തുന്ന പി.ആർ തട്ടിപ്പും ധൂർത്തുമാണിതെന്നും വേണുഗോപാൽ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. മുഖ്യമന്ത്രിയും ഗവർണറും ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുകയായിരുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

Previous Post Next Post