കോഴിക്കോട് നഗരത്തിലിറങ്ങി ഹല്‍വ രുചിച്ച് ഗവര്‍ണര്‍, മിഠായിത്തെരുവിലെത്തി ജനങ്ങളെ കണ്ടു

(www.kl14onlinenews.com)
(18-DEC-2023)

കോഴിക്കോട് നഗരത്തിലിറങ്ങി
ഹല്‍വ രുചിച്ച് ഗവര്‍ണര്‍,
മിഠായിത്തെരുവിലെത്തി ജനങ്ങളെ കണ്ടു
കോഴിക്കോട്: സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഗവര്‍ണര്‍ കോഴിക്കോട് എസ് എം സ്ട്രീറ്റില്‍. താന്‍ ഹല്‍വ വാങ്ങുന്നതിനായാണ് മിഠായിത്തെരുവിലെത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. നഗരത്തിലെത്തിയ ഗവര്‍ണര്‍ കുട്ടികളോട് സംസാരിക്കുകയും മിഠായിത്തെരുവിലെ കടയില്‍ നിന്ന് ഹല്‍വ രുചിക്കുകയും ചെയ്തു.

കോഴിക്കോടുനിന്ന് കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയെന്ന് സന്ദര്‍ശനത്തിന് പിന്നാലെ ഗവര്‍ണര്‍ പ്രതികരിച്ചു. കേരളത്തോട് അകമഴിഞ്ഞ നന്ദിയെന്നും ഗവര്‍ണര്‍ പറഞ്ഞു. നിരവധി പേര്‍ ഗവര്‍ണര്‍ക്ക് ആഭിവാദ്യം അര്‍പ്പിക്കാന്‍ സ്ഥലത്തെത്തിയിരുന്നു. പൊതുജനങ്ങളോട് സംസാരിച്ചും കുട്ടികളെയെടുത്തും ജീവനക്കാരോടൊപ്പം സെല്‍ഫിയെടുത്തും ഗവര്‍ണര്‍ മുന്നോട്ട് നീങ്ങി. ഉച്ചയ്ക്ക് 1.15-ഓടെയാണ് അദ്ദേഹം മിഠായിത്തെരുവില്‍ നിന്ന് മടങ്ങിയത്.

വന്‍ പോലീസ് സന്നാഹമാണ് ഗവര്‍ണറുടെ വരവിനോടനുബന്ധിച്ച് മിഠായിത്തെരുവിലും പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ് മിഠായിത്തെരുവ്. ഗവര്‍ണര്‍ കൂടെ എത്തിയതോടെ തടിച്ചുകൂടിയ ജനങ്ങളെ മാറ്റാന്‍ പോലീസ് പാടുപെട്ടു.

തന്നെ കാണാൻ എത്തിയവരുമായി ഫോട്ടോ എടുക്കുന്നതിനും ഗവർണർ സമയം കണ്ടെത്തി. ഇതിനിടെ ഗവർണർ സ്ഥലത്ത് എത്തിയതറിഞ്ഞ് നിരവധി പേരാണ് കാണാൻ എത്തിയത്. അവരുമായി കുശലാന്വേഷണം നടത്തുകയും ഫോട്ടോ എടുക്കാനായി അദ്ദേഹം തയ്യാറാകുകയും ചെയ്തു. വാർത്തകളിലും മറ്റും കേൾക്കുകയും കാണുകയും ചെയ്തിരുന്ന ഗവർണർ തങ്ങളുടെ മുന്നിൽ എത്തിയതിൻ്റെ അമ്പരപ്പിലായിരുന്നു കോഴിക്കോട് മിട്ടായി തെരുവിലെ ജനങ്ങൾ.

പൊലീസിനെ അവരുടെ ചുമതല നിർവഹിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് നേരത്തെ ഗവർണർ ആക്ഷേപം ഉന്നയിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ഗവർണർ ആക്ഷേപവുമായി രംഗത്തെത്തിയത്. ഇനി പൊലീസിൻ്റെ സുരക്ഷ ആവശ്യമില്ല എന്ന് പറഞ്ഞ് വാഹനത്തിൽ കയറി അദ്ദേഹം പുറപ്പെടുകയായിരുന്നു. അദ്ദേഹം എങ്ങോട്ടേയ്‌ക്കാണ് പോകുന്നത് എന്ന് അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കോഴിക്കോട് നഗരം മുഴുവൻ പൊലീസ് വളയുകയായിരുന്നു. അതിനിടയിലാണ് ഗവർണർ മാനാഞ്ചിറ മെെതാനത്ത് എത്തിയതും ജനങ്ങളുമായി ഇടപഴകിയതും.

ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാൻ. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് കേരളത്തിലേത്. എല്ലാ സംവിധാനങ്ങളിലും ചില പ്രശ്നങ്ങളുണ്ടാകും. എന്നിരുന്നാലും കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണ്. ഒരു കാരണവശാലും ഞാൻ അവരെ കുറ്റം പറയില്ല. അവരെ തങ്ങളുടെ ചുമതല നിർവഹിക്കാൻ സർക്കാർ സമ്മതിക്കുന്നില്ല. തിരുവനന്തപുരത്ത് മൂന്ന് സ്ഥലങ്ങളിൽ ഞാൻ ആക്രമിക്കപ്പെട്ടു. ഇതിൽ മൂന്നാമത്തെ സ്ഥലത്ത് മാത്രമാണ് പൊലീസ് ഇടപെട്ടത്. അതും ഞാൻ പുറത്തിറങ്ങിയതുകൊണ്ട് മാത്രം. ഇനി ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു.

എന്നെ ആക്രമിക്കണമെങ്കിൽ അവർ നേരിട്ട് വരട്ടെയെന്ന് വെല്ലുവിളിച്ച ഗവർണർ പൊലീസിനെ തൻ്റെയടുത്ത് നിന്നും മാറ്റി നിർത്തിയാൽ പ്രതഷേധം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ എസ്‌എഫ്‌ഐക്കാരോട് പറയുമെന്നും ആരോപിച്ചിരുന്നു. പിന്നീടുണ്ടാകാൻ പോകുന്ന അനന്തരഫലങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്ല ധാരണയുണ്ടെന്നും ഗവർണർ വ്യക്തമാക്കി. എസ്‌എഫ്‌ഐക്കാർ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും കേരളത്തിലെ ജനങ്ങൾക്ക് തന്നോട് സ്നേഹമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു

Post a Comment

Previous Post Next Post