പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഏഴു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

(www.kl14onlinenews.com)
(14-DEC-2023)

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഏഴു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൽഹി :
പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ചയില്‍ നടപടിയെടുത്ത് ലോക്സഭാ സെക്രട്ടറിയറ്റ്. സുരക്ഷയുടെ ഉത്തരവാദിത്തം ലോക്സഭാ സെക്രട്ടറിയേറ്റിനെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു.

പുകയാക്രമണത്തിന് പിന്നാലെ പാര്‍ലമെന്‍റില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രധാനഗേറ്റ് വഴി എംപിമാരെ മാത്രമാണ് കടത്തിവിട്ടത്. കര്‍ശന പരിശോധന ജീവനക്കാര്‍ക്കടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാഗുകളും മറ്റും തുറന്ന് പരിശോധിച്ച ശേഷം മാത്രമാണ് ജീവനക്കാരെ അകത്തേക്ക് കടത്തിയത്.

അതേസമയം, സുരക്ഷാ വീഴ്ചയില്‍ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടും. ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം അറസ്റ്റിലായ ഡി.മനോരഞ്ജനാണെന്നും ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും സ്കൂള്‍ അധ്യാപകനായ ലളിത് ഝായ്ക്ക് നിര്‍ദേശം നല്‍കിയത് ഇയാളാണെന്നും ഡല്‍ഹി പൊലീസ് വെളിപ്പെടുത്തി. നക്സല്‍ ഗ്രൂപ്പുകളുടെ രീതി അവലംബിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് പറയുന്നു. ബിജെപി എംപി പ്രതാപ് സിംഹയുടെ ഒാഫിസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മനോരഞ്ജനെന്നും എംപിയുടെ മണ്ഡലത്തില്‍നിന്നുള്ള വ്യക്തിയെന്ന പരിഗണനയാണ് ലഭിച്ചതെന്നും പൊലീസ് കണ്ടെത്തി.

പശ്ചിമബംഗാള്‍ സ്വദേശിയും സ്കൂള്‍ അധ്യാപകനുമായ ലളിത് ഝായാണ് ആക്രമണത്തിന്‍റെ ആസൂത്രകനെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ആറാം പ്രതിയായ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് പാര്‍ലമെന്‍റിനകത്ത് കയറിയതെന്നാണ് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ജനുവരി മുതല്‍ കൃത്യത്തിനായി ആസൂത്രണം ആരംഭിച്ചിരുന്നുവെന്നും ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിങ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇവര്‍ അംഗങ്ങളാണെന്നും ഡല്‍ഹി പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post