കേരളീയ’ത്തിന് സമാപനം; 'ജനം നെഞ്ചിലേറ്റി' വരും വർഷങ്ങളിലും തുടരും:മുഖ്യമന്ത്രി

(www.kl14onlinenews.com)
(07-NOV-2023)

കേരളീയ’ത്തിന് സമാപനം;
'ജനം നെഞ്ചിലേറ്റി'
വരും വർഷങ്ങളിലും തുടരും:മുഖ്യമന്ത്രി
തിരുവനന്തപുരം :
കേരളീയം പരിപാടി പൂര്‍ണവിജയമാണെന്നും പരിപാടിയെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തോടുള്ള എതിര്‍പ്പ് അതിലെ പരിപാടികളോടുള്ള എതിര്‍പ്പാണെന്നും നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ഗവേഷണം നടത്തിയവരുണ്ട്. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നാം ഉദ്ദേശിച്ച രീതിയില്‍ തന്നെ നാടിനെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞു. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളീയം ഇനിയങ്ങോട്ട് എല്ലാവര്‍ഷവും നടത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം ഒരാഴ്‌ചയോളം നീണ്ടുനിന്ന കേരളീയം പരിപാടി സമാപിച്ചു. വൻ വിജയമെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും, ധൂർത്താരോപണം ശക്തമാക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷങ്ങൾക്കാണ് ഇന്ന് കൊടിയിറങ്ങിയത്.

പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്‌ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ. ഒരുവശത്ത് കേരളീയം വലിയ നേട്ടമായി സർക്കാർ എടുത്തുപറയുമ്പോൾ മറുവശത്ത് ലക്ഷങ്ങളാണ് ക്ഷേമപെൻഷൻ പോലും കിട്ടാതെ വലയുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഇക്കാര്യങ്ങൾ എടുത്ത് പറഞ്ഞാണ് പ്രതിപക്ഷം പരിപാടിയെ വിമർശിക്കുന്നത്. 27 കോടി കോടി രൂപയോളം ചിലവായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്തിമകണക്ക് വരമ്പോൾ ഇത് കൂടുമെന്ന് ഉറപ്പാണ്. അസമയത്തെ ധൂർത്തെന്നാണ് പ്രതിപക്ഷം ഒരേ സ്വരത്തിൽ ആക്ഷേപിക്കുന്നത്. ആരോപണം ഗവർണർ ഏറ്റെടുത്തിട്ടും സർക്കാർ കുലുങ്ങിയില്ല.

അതേസമയം, കേരളീയം വേദി കൂടിയായ മാനവീയത്ത് നൈറ്റ് ലൈഫ് ആഘോഷത്തിനിടെ കൂട്ടയടിയുണ്ടായതും ചർച്ചയായി. എന്നാൽ ഇതൊന്നും സർക്കാർ മുഖവിലയ്ക്ക് എടുക്കുന്നില്ല. അടുത്ത വർഷവും കേരളീയം തുടരാനാണ് സർക്കാർ തീരുമാനം.

Post a Comment

Previous Post Next Post